ഖത്തർ ലോകകപ്പിൻ്റെ വർണാഭമായ കിക്കോഫിൽ തിളങ്ങിയ ആ താരങ്ങൾ ആരാണ്. ഖത്തറിന്‍റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. അതിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ പരമ്പരാഗത വസ്ത്രം ധരിച്ച താരം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി. തൂവെള്ളയണിഞ്ഞ ആ കുറിയ മനുഷ്യൻ ആരാണ്, പങ്കുവച്ച സന്ദേശമെന്താണ് എന്നായിരുന്നു ലോകത്തിൻ്റെ കൌതുകം.
ഖത്തർ ലോകകപ്പിന്‍റെ അംബസാഡറായ ഗാനീം അൽ മുഫ്‌താഹാണ് ശ്രദ്ധ നേടിയത്. മോര്‍ഗന്‍ ഫ്രീമാനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആ നിത്യോത്സാഹത്തിൻ്റെ പ്രതീകമായിരുന്നു. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്‍റെയാകെ ശ്രദ്ധ നേടി ആ ചെറിയ വലിയ മനുഷ്യൻ. വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്‍റെ എതിർപ്പിന്, പരിഹാസങ്ങൾക്ക് കറുത്ത പാശ്ചാത്യൻ മോർഗൻ ഫ്രീമാനേയും വെളുത്ത പൗരസ്ത്യൻ ഗാനിം അൽ മുഫ്താഹിനേയും വേദിയിലിരുത്തി ഒരു രാഷ്ട്രീയം കൂടി പറയുകയായിരുന്നു. വംശവെറിക്കെതിരെ ഉണർത്തുപാട്ടൊരുക്കുകയായിരുന്നു ഉദ്ഘാട ചടങ്ങിലെ ഈ കാഴ്‌ചകള്‍ എന്നും വിലയിരുത്തലുകൾ ഉണ്ടായി.
നട്ടെല്ലിന്‍റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിലെത്തി. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് പർവ്വതം കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹം ശാരീരിക പരിമിതികളിൽ വംശീയ വ്യത്യാസങ്ങളിൽ തളർന്നില്ല. എല്ലാ പരിമിതകളെയും മറികടന്ന് പോരാട്ട വീര്യത്തിന് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാൽപന്തിന്‍റെ പെരുങ്കളിയാട്ടത്തിലെ അംബാസഡറായി മുഫ്തയെ തെരഞ്ഞെടുത്തതും.
ഖത്തർ തോറ്റതിലെ സ്പോർട്സ്മൻ സ്പിരിറ്റ് എന്താണ്
നായകൻ എന്നര്‍ വലന്‍സിയയുടെ കരുത്തില്‍ ഇക്വഡോര്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചതിലും ഉണ്ടായി ഒരു സന്ദേശം. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് വലൻസിയ ഇരട്ട ഗോളിലൂടെ മറുപടി നല്‍കുകയായിരുന്നു. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. എന്നര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.
ആദ്യ ദിനത്തിലെ താരം ഇക്വഡോര്‍ നായകൻ എന്നര്‍ വലൻസിയയായിരുന്നു. ഇരട്ട ഗോളുമായാണ് താരം തിളങ്ങിയത്. ഒരേസമയം കളത്തിലെ പതിനൊന്നും ഗ്യാലറിയിലെ ആയിരക്കണക്കിന് ഖത്തര്‍ ആരാധകരോടുമാണ് ഇക്വഡോറിന് മത്സരിക്കാനുണ്ടായിരുന്നത്. ആതിഥേയ രാജ്യം ഉദ്ഘാടന മത്സരത്തിൽ തോറ്റിട്ടില്ലെന്ന ചരിത്രവും വേറെ. എന്നാൽ ഇക്വഡോറിനെ അവരുടെ നായകൻ മുന്നിൽ നിന്ന് നയിച്ചു. എന്നര്‍ വലൻസിയയുടെ ഇരട്ടഗോളിൽ പുതു ചരിത്രം പിറന്നു.
എന്നർ വലൻസിയ, പോരാട്ടത്തിൻ്റെ കഠിന വഴികൾ
വന്ന വഴികൾ അത്രമേൽ കഠിനമായിരുന്നതിനാൽ ഒരു പക്ഷെ വലൻസിയക്ക് ഈ കാണികളൊന്നും പ്രശ്നമേ ആയിരുന്നില്ല. ഇക്വഡോറിന്‍റെ ഫുട്ബോൾ ഫാക്ടറിയെന്ന് അറിയപ്പെടുന്ന സാൻ ലൊറൻസോയിലായിരുന്നു വലൻസിയയുടെ ജനനം. പട്ടിണി കൊണ്ട് പൊറുതിമുട്ടിയ കുട്ടിക്കാലം. അച്ഛന്‍റെ പശുഫാമിനെ ചുറ്റിപറ്റി മാത്രമായിരുന്ന ജീവിതത്തിൽ പ്രൊഫഷണൽ ഫുട്ബോൾ എന്ന ചിന്തയേ അവന് ഉണ്ടായിരുന്നില്ല. എന്നാൽ കുഞ്ഞുവലൻസിയുടെ പന്തടക്കം കണ്ട് അത്ഭുതപ്പെട്ട കായികാധ്യപകൻ അവനെ പ്രാദേശിക ക്ലബായ കാരിബിലേക്ക് നയിച്ചു. അവിടെ നിന്ന് പടിപടിയായി തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയിൽ എത്തിനിൽക്കുന്നു. ഇക്വഡോറിന്‍റെ മെസിയും നെയ്മറുമെല്ലാം വലൻസിയയാണ്.
ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് എന്നര്‍ വലൻസിയ. പ്രീക്വാര്‍ട്ടറിലെത്തിയതാണ് ഇതുവരെയുള്ള ഇക്വഡോറിന്‍റെ വിശ്വവേദിയിലെ ഏറ്റവും വലിയ നേട്ടം. വല നിറയ്ക്കാൻ വലൻസിയ ഉള്ളപ്പോൾ അതിനപ്പുറം സ്വപ്നം കാണുന്നു ഖത്തറില്‍ ഇക്വഡോര്‍.

വലന്‍സിയയുടെ കരുത്തില്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇക്വഡോര്‍ തോൽപ്പിച്ചിരുന്നു. അഞ്ചാം മിനുറ്റിൽ റഫറി നിഷേധിച്ച ഗോളിന് ഇക്വഡോര്‍ ക്യാപ്റ്റൻ എന്നർ വലൻസിയ ഇരട്ടപ്രഹരം നല്‍കി. 16-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച വലന്‍സിയ 31-ാം മിനുറ്റില്‍ ഇരട്ട ഗോള്‍ തികച്ചു. ആദ്യ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഇക്വഡോർ നായകൻ എന്നര്‍ വലൻസിയയാണ് കൂൾ പ്ലെയർ ഓഫ് ദി മാച്ച്.