തിരുത്തൽ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനം ഉണ്ടായപ്പോൾ സിപിഐ തിരുത്തി. മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണം. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികൾക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങൾ വരുമ്പോൾ കൈനീട്ടുകയും കോട്ടം വരുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തെ സിപിഐ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ
കേരളത്തിൽ സിപിഐ വളരുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ കാനം പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷി വർദ്ധിച്ചെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ സാന്നിധ്യവും പ്രഹരശേഷിയും വർധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം. രാഷ്ട്രീയ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാകണം. കോൺഗ്രസ് ബിജെപി അതിർവരമ്പ് നേർത്ത് വരികയാണ്. മതനിരപേക്ഷ ആശയങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.