ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഇന്ത്യ സന്ദർശനം വാർത്തകളിൽ സ്ഥാനം പിടിച്ചതിനൊപ്പം ഗുജറാത്തിലെ ചേരികൾ വീണ്ടും ചർച്ചയാവുന്നു. ബോറിസ് ജോൺസൻ കടന്നുപോകുന്ന വഴികളിലെ ചേരികൾ തുണികെട്ടി മറച്ചിരിക്കുകയാണ് അധികൃതർ. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. അതിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൻ എത്തിയത്. തുടന്നാണ് സബർമതി ആശ്രമത്തിലേക്ക് പോയത്. ഈ പാതയ്ക്ക് സമീപത്തെ ഗ്രാമങ്ങളിലെ ചേരികളാണ് തുണികെട്ടി മറച്ചത്. ഇതിന്റെ ചിത്രങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
മാധ്യമപ്രവർത്തകനായ ഡി.പി.ഭട്ട ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എക്കണോമിക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായ ഇദ്ദേഹമാണ് ചേരികള്‍ തുണി ഉപയോഗിച്ച് മറച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ചകൾ മറച്ചിരിക്കുന്നത്.
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ഇതുപോലെ ചേരികൾ മതിൽകെട്ടി മറച്ചിരുന്നു. അന്ന് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു അത്. എന്നാൽ അന്നത്തെ പോലെ ഇത്തവണ മതിൽ നിർമ്മാണം നടത്തിയിട്ടില്ല.

സബർമതി സന്ദർശന വേളയിൽ സമ്മാനമായി ബോറിസ് ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിച്ചു. കൂടാതെ മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചു.സന്ദർശന വേളയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബോറിസ് ജോൺസന് ഒപ്പമുണ്ടായിരുന്നു. ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്ടിഎ) ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വലിയ സ്വീകരണമാണ് ഒരുക്കിയത്. നഗരത്തില്‍ ഉടനീളം അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.