കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങിയ മലയാളിയുടെ പ്രിയപ്പെട്ട മത്തി തിരിച്ചെത്തുന്നു. പക്ഷെ കാലാവസ്ഥയ്ക്ക് സ്വയം തിരുത്തൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും മനുഷ്യൻ തീർക്കുന്ന പ്രതിസന്ധികളെ എങ്ങിനെ മറികടക്കും എന്നതാണ് പുതിയ ആശങ്ക. അധികൃതവും അനധികൃതവുമായ ഊറ്റലുകൾ നെയ്മത്തി എന്ന ഇനത്തെ തന്നെ കേരള തീരത്തിന് അന്യമാക്കുന്ന സാഹചര്യമാണ് പ്രവചിക്കപ്പെടുന്നത്.
മത്തിയുടെ പോക്കും വരവും
ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ചൂടുപിടിക്കുന്നത് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 2014 മുതല്‍ നെയ്മത്തിയുടെ ലഭ്യത കേരള തീരത്ത് വന്‍ തോതില്‍ കുറഞ്ഞു വരികയായിരുന്നു. നെയ് മത്തി പൂര്‍ണമായും അപ്രത്യക്ഷമാവുമോ എന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
അതിനിടെയാണ്, കേരള തീരത്തേക്ക് നെയ്മത്തി തിരിച്ചെത്തിയെന്നുള്ള വാര്‍ത്തകള്‍. തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ നെയ്മത്തി വ്യാപകമായി കണ്ടു തുടങ്ങി. ഇക്കഴിഞ്ഞ ജൂലൈ മാസം മുതല്‍ ആണ് നെയ്മത്തിയുടെ കുഞ്ഞുങ്ങള്‍ തീരപ്രദേശങ്ങളില്‍ സാന്നിധ്യമറിയിച്ചത്.
എന്നാല്‍ ഈ കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിക്കുന്ന സാഹചര്യമുണ്ട്. ഇത് ഈ ഇനം മല്‍സ്യങ്ങളുടെ അതിജീവനം തന്നെ പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവേചനരഹിതമായ മത്സ്യ ബന്ധനമാണ് വെല്ലുവിളിയായി മാറിയിരിക്കുന്നത്.
ഇവയിലേറെയും കുഞ്ഞുമത്തികളാണ്. കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നത് അവയുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കാനും വംശവര്‍ദ്ധന ഇല്ലാതാക്കാനും ഇടയാക്കും.
2012-ല്‍ 3.9 ലക്ഷം ടണ്‍ നെയ് മത്തിയാണ് സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്. 2021-ല്‍ ഇത് 3,297 ടണ്ണായി കുറഞ്ഞു. വിവേചന രഹിതമായ വിധത്തില്‍ കുഞ്ഞുമീനുകളെ പിടിക്കുന്നത് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.
നിയമത്തിന്റെ വലക്കണ്ണികൾ ദുർബലം
നിലവിലെ നിയമപ്രകാരം പിടിക്കാന്‍ പറ്റുന്ന നെയ് മത്തിയുടെ കുറഞ്ഞ വലിപ്പം (MLS) 10 സെന്റീമീറ്ററാണ്. നിയമത്തിലെ ഈ പഴുതാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നെയ് മത്തിയുടെ കുറഞ്ഞ വലിപ്പം എംഎല്‍എസ് 14 സെന്റിമീറ്ററായി ഉയര്‍ത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പൂര്‍ണ്ണ വളര്‍ച്ച എത്തിയ നെയ് മത്തിക്ക് ഉയര്‍ന്ന പ്രത്യുത്പാദന ശേഷിയുള്ളതിനാല്‍ വളര്‍ച്ച പൂര്‍ത്തിയായതിന് ശേഷം അവയെ ധാരാളമായി പിടിക്കുന്നത് പ്രശ്നമല്ല. എന്നാല്‍, കുഞ്ഞായിരിക്കുമ്പോഴേ ഇവയെ പിടിക്കുന്നത് ഈ ഇനത്തിന്റെ അതിജീവനത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
പരസ്പരം പഴിചാരി എത്രനാൾ
യന്ത്രവത്കൃത ബോട്ടുകളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് ഒരു പരിധിയുമില്ലാതെ കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നതെന്നാണ് യന്ത്രവത്കൃത ബോട്ടുകാര്‍ പറയുന്നത്.
ഏത് തരത്തിലുള്ള മീന്‍പിടിത്തമായാലും, വല വീശുന്നതിന് മുമ്പ് യന്ത്ര സംവിധാനം ഉപയോഗിച്ച് മീന്‍ കൂട്ടങ്ങളുടെ വലിപ്പം അളക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമിതലാഭം പ്രതീക്ഷിച്ച് നെയ്മത്തി കുഞ്ഞുങ്ങളെ പിടികൂടുന്നത് തടയാൻ നിലവിൽ സംവിധാനങ്ങളില്ല.