മോട്ടോർ വാഹനവകുപ്പും റോബിന്‍ ബസ് സർവ്വീസ് ഉടമകളുമായുള്ള പ്രശ്‌നത്തില്‍ കടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് വീണ്ടും എം.വി.ഡി. പിടിച്ചെടുത്തു. മാത്രമല്ല വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്. ഒരു ബസിനെതിരെ സംസ്ഥാനത്ത് ഉണ്ടാവുന്ന ഏറ്റവും വലിയ സന്നാഹത്തോടെയുള്ള നടപടിയാണ്.
ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന നടപടി ചൂണ്ടികാട്ടിയാണ് പിടിച്ചെടുക്കൽ. മാത്രമല്ല ബസ് വൻ കുറ്റവാളിയെ പോലെ പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി. തുടര്‍ച്ചയായി നിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനം പിടിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ടെന്നാണ് വകുപ്പ് വിശദീകരണം.
പൂരിപ്പിക്കാനാവാതെ കേന്ദ്ര സംസ്ഥാന നിയമങ്ങൾക്ക് ഇടയിലെ പഴുത്
മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണം.

അതിർത്തി മുതൽ അകമ്പടി, പിടിച്ചെടുക്കൽ
കോയമ്പത്തൂരില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട വാഹനം പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് ഏകദേശം 250 മീറ്റര്‍ മുന്‍പാണ് ഈ ബസ് പിടിച്ചെടുത്തത്. ജില്ലാ അതിര്‍ത്തിയില്‍നിന്ന് തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസിനെ പിന്തുടരുന്നുണ്ടായിരുന്നു. സ്റ്റാന്‍ഡിന് സമീപത്ത് എത്തിയതോടെ ബസ് പിടിച്ചെടുക്കുകയും പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റുകയുമായിരുന്നു. സുരക്ഷിതമായ പാര്‍ക്കിങ്ങ് കണക്കിലെടുത്താണ് പൊലീസ് ക്യാമ്പിലേക്ക് തന്നെ വൻ കുറ്റവാളിയെ കൊണ്ടുപോയത് എന്നാണ് വിശദീകരണം.
ബസ് പിടിച്ചെടുക്കാന്‍ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നതെന്നാണ് റോബിന്‍ ബസുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, റോബിന്‍ ബസിലെ തൊഴിലാളികളായ മൂന്ന് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കുമെന്നാണ് വാർത്തകൾ. നിയമ വശങ്ങൾ പരിഗണിച്ച് ബസിൻ്റെ പെർമിറ്റ് തന്നെയും റദ്ദാക്കാനും ആലോചനയുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോബിന്‍ ബസിനെതിരേ തുടര്‍ച്ചയായ നടപടികളാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോസ്ഥര്‍ സ്വീകരിച്ച് വരുന്നത്.
ദിവസവും വൻ പിഴ അവസാനം കസ്റ്റഡി

ഇന്നലെയും മടക്കയാത്രയിൽ റോബിനെ എംവിഡി തടഞ്ഞിരുന്നു. പെർമിറ്റ് ലംഘനമെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപ പിഴും ചുമത്തിയിരുന്നു. മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപ ഈടാക്കിയ ശേഷമാണ് ബസ് വിട്ടയച്ചത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനൽകിയത്.
കെ എസ് ആർ ടിസിക്ക് വേണ്ടി
പത്തനംതിട്ടയിലെ റോബിൻ ബസിന്‍റേത് നിയമവിരുദ്ധ സർവ്വീസ് എന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരായ റോബിൻ ബസിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി കോടതിയിൽ അപേക്ഷ നൽകി. കെഎസ്ആർടിസിക്കും, സംരക്ഷിത പെർമിറ്റുടമകൾക്കും മാത്രം സർവ്വീസ് നടത്താൻ അനുമതി ഉള്ള ദേശസാത്കൃത റൂട്ടിൽ റോബിൻ ബസ്സിനെ അനുവദിക്കരുതെന്ന് കെഎസ്ആർടിസി കോടതിയിൽ ആവശ്യപ്പെട്ടു. മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി രണ്ടാഴ്ച സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല അനുമതി നൽകിയിരുന്നു. പിന്നാലെയാണ് കെഎസ്ആർടിസി ഹൈക്കോടതിയിലെത്തിയത്.