കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സമ്മര്‍ദ്ദം ഉണ്ടായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശം കൈമാറി. പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു.
ഇരുവരോടും അപ്പോൾ തന്നെ മറുപടി നൽകിയിരുന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് അറിയിച്ചു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയുരുന്നു.
നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃ ജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറാണ് വി.സി നിയമന അതോറിറ്റി. അത് അവര്‍ക്ക് എടുത്തുകളയണം. ഞാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലുകളില്‍ ഇതാണ് ആവശ്യമുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അവര്‍ക്ക് സ്ഥാപനവത്കരിക്കണം. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. അതിനാല്‍ ചാന്‍സലറായി തുടരാന്‍ ആഗ്രഹമില്ലെന്നും മറ്റൊരുമാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടര്‍ന്നാല്‍ ഇനിയും നിയമവിരുദ്ധമായത് ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിക്കുമെന്ന് പറഞ്ഞു – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് നടത്തിയ ഗൂഢാലോചന- വി ഡി സതീശൻ
പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സിലറുടെ പുനര്‍നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വി.സിയെ നിയമിച്ചത്. വി.സിക്ക് വേണ്ടി ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രോ ചാന്‍സിലറായ മന്ത്രി കത്തെഴുതിയത് നിയമവിരുദ്ധമാണ്. വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെടാന്‍ പാടില്ല. കത്തെഴുതുക മാത്രമല്ല, പ്രായപരിധി കഴിഞ്ഞയാള്‍ക്ക് നിയമവിരുദ്ധമായി നിയമനം നല്‍കുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്.
നിയമവിരുദ്ധ വി.സി നിയമനത്തില്‍ അനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നു തന്നെ രാജിവച്ച് പുറത്ത് പോകണം. യു.ജി.സി മാനദണ്ഡങ്ങളും യൂണിവേഴ്സിറ്റി ആക്ടും ലംഘിച്ച് പ്രോ വി.സി കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശത്തില്‍ അനാവശ്യ ഇടപെടലാണ് നടത്തിയത്.
ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളാക്കി സര്‍ക്കാര്‍ അധപതിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയില്‍ നിന്നും കിട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു