ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാ വർഷത്തെയും പോലെ സ്വാഭാവിക തിരക്കാണ്. ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കൂടുതൽ ഏകോപതമായ സംവിധാനമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ അപകീർത്തിപ്പെടുത്താൻ എം പിമാർ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് പാർലമെന്റിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമം. നേതൃത്വം കൊടുത്തത് മുൻപത്തെ പ്രതിപക്ഷ നേതാവ് ആണ്. കോൺഗ്രസ് ഇതിൽ പ്രത്യേക അജണ്ട ആയിട്ടാണ് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. തീർത്ഥടന കാര്യങ്ങളിൽ രാഷ്ട്രീയം കടന്നു വരുന്നത് ശരിയല്ല. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുക. ഞങ്ങളെ കൈകാര്യം ചെയ്യാൻ തീർത്ഥടന കാലം ഉപയോഗിക്കരുത്.
ഹൈക്കോടതി നിർദേശം പാലിച്ചാണ് നടത്തുന്നത്. എന്നാൽ യഥാർഥ്യം ഇതായിരിക്കെ ഇതിനെതിരായ വലിയ പ്രചാരണങ്ങൾ നടക്കുന്നു. സന്നിധാനത്ത് 1005ഉം പമ്പയിൽ 400ഉം ശുചിമുറികൾ കൂടുതലായി ക്രമീകരിച്ചിട്ടുണ്ട്. നിലക്കലും ശുചിമുറികൾ ക്രമീകരിച്ചിട്ടുണ്ട്.
16118 പോലീസുകാരെ നിയോഗിച്ചിട്ടും പൊലീസ് ഇല്ല എന്ന് പ്രചരിപ്പിക്കുന്നു. 30 വെള്ളി കാശിനു വേണ്ടി പ്രസ്ഥാനത്തെ ഒറ്റു കൊടുത്ത ആളെ ദേവസ്വം ബോർഡ് ഭരിക്കാൻ അനുവദിക്കില്ല എന്നാണ് കോൺഗ്രസ് മുദ്രാവാക്യം. ദേവസ്വം ബോർഡ് പ്രസിഡൻറിന് എതിരായ ആരോപണം രാഷ്ട്രീയ വിരോധം കൊണ്ടുണ്ടായ അസഹിഷ്ണുതയാണ്. നല്ല രീതിയിൽ ആണ് കുട്ടികൾക്കും സ്ത്രീകൾക്കും ക്യൂ ഒരുക്കിയിരിക്കുന്നത്. അത് ഒരു പരാതിയും ഇല്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും തിരക്ക് സ്വാഭാവികമാണെന്നും ഒരു ആശങ്കയും തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതില്ലെന്നും എല്ലാ തീർത്ഥടകർക്കും സുഖകരമായ ദർശനം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. നേരത്തെ വിവിധ ഘട്ടങ്ങളിലായി ശബരിമല ദർശനം സുഗമമാക്കാനുള്ള കൂടിയാലോചനാ യോഗങ്ങൾ നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് നടത്തിയ യോഗങ്ങളുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.