മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന വാദം ശരിവെച്ച് സുപ്രീം കോടതി. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസില്‍ മണിപ്പുര്‍ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
കലാപത്തില്‍ തല അറുത്ത് മാറ്റിയ കേസിലെ പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കുക്കി വിഭാഗം സുപ്രീം കോടതിയില്‍ ആരോപിച്ചു. മെയ്തി വിഭാഗത്തില്‍പെട്ട യുവതിക്ക് നേരെ ഉണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം വേണം എന്ന് മെയ്തി വിഭാഗവും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
സർക്കാരും പൊലീസും പരാജയപ്പെട്ടു

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ലഭിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പുര്‍ പോലീസ് അശക്തരാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മെയ് മൂന്ന് മുതല്‍ ജൂലൈ 30 വരെ കലാപവുമായി ബന്ധപ്പെട്ട് മണിപ്പുരില്‍ 6,523 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 11 കേസുകള്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന ലൈംഗിക പീഡനത്തിന് രജിസ്റ്റര്‍ ചെയ്തവയെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
ക്രമസമാധാനം തകർന്നിടത്ത് എങ്ങനെ നീതി പുലരും
സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളില്‍ ഒന്നോ രണ്ടോ കേസുകളില്‍ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി പുലരുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. തങ്ങളെ കലാപകാരികള്‍ക്ക് കൈമാറിയത് പോലീസ് ആണെന്ന് ലൈംഗികപീഡനത്തിന് ഇരയായ കുക്കി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ പോലീസുകാര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
പല അക്രമസംഭവങ്ങളും നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് കോടതി എടുത്ത് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ പോലും ശ്രമം ഉണ്ടായില്ല. ഇരകളുടെയും പരാതിക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ അവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ ഡി.ജി.പിയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.