സയണിസ്റ്റുകളും ആർ.എസ്.എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ് എന്ന ഒരുപാട് ‘ഒരു‘ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. ഇതുവഴി ഇസ്രയേലിലെ സയണിസ്റ്റ് മാതൃകയിൽ യഥാർഥപ്രശ്നങ്ങളെ മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് നിന്നും ആരംഭിച്ച നവകേരള സദസിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തെ സാമ്പത്തികമായി തകർക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു
എല്ലാം ഒന്നിൽ കേന്ദ്രീകരിക്കുന്നു
രാജ്യത്ത് പാർലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ മാറ്റമുണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. എല്ലാം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന നടപടികളാണ്. നമ്മുടെ മതനിരപേക്ഷ രാഷ്ട്രത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കങ്ങളാണ് ദേശീയതലത്തിൽ നടക്കുന്നത്.
ധാരാളം വൈവിധ്യങ്ങൾ നിലനില്‍ക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. നാനാത്വത്തിൽ ഏകത്വം എന്നതാണ് നമ്മൾ എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം , ഒരു തിരഞ്ഞെടുപ്പ് അങ്ങനെ ഒരുപാട് ‘ഒരു’ എന്ന മുദ്രാവാക്യങ്ങൾ കേന്ദ്ര സർക്കാർ ഉയർത്തുകയാണ്. ഇതിന്റെ പിന്നിൽ രാജ്യത്തിൻ്റെ യഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തെ അമേരിക്കയുടെ തന്ത്രപരമായൊരു സഖ്യശക്തിയാക്കി മാറ്റാനുള്ള നടപടിയണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലം തൊട്ട് ബിജെപിയുടെ സര്‍ക്കാരിന്റെ കീഴിലും നടന്നുവരുന്നത്. നമ്മുടെ രാജ്യം ലോകസമക്ഷം അപമാനിക്കപ്പെടുകയാണ്. കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നു എന്നതിന്റെ ഉദാഹരണമാണിത്.
പലസ്തീനൊപ്പം
ലോകം പലസ്തീനിലെ ജനതയ്‌ക്കൊപ്പമാണ്, പലസ്തീൻ ജനതയ്ക്ക് സ്വന്തം മണ്ണിൽ ജീവിക്കാൻ സാധിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അതിക്രൂരമായി കൊല ചെയ്യപ്പെടുകയാണ്. ‘ആശുപത്രിയിൽ ഐ.സി.യുവിൽ കഴിയുന്നവരെ അടക്കം കൂട്ടമായി കശാപ്പു ചെയ്യുന്നു. എല്ലാം ചെയ്യുന്നത് ഇസ്രയേലാണ്. സയണിസ്റ്റ് ഭീകരതയാണ് നടമാടുന്നത്.
ഇസ്രയേലുമായി നമ്മുടെ രാജ്യത്തിന് ദീർഘകാലം ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ജവഹർലാൽ നെഹ്റുവിന്റെ കാലം തൊട്ട് ദീർഘകാലം ഇസ്രയേലിനെ രാഷ്ട്രമെന്ന നിലയ്ക്ക് അംഗീകരിച്ചിരുന്നില്ല. നെഹ്റു നേതൃത്വം കൊടുത്തു കൊണ്ട് ചേരിചേരാ സമ്മേളനം നടന്നപ്പോൾ നെഹ്റുവിനൊപ്പം ചേര്‍ന്നുനിന്ന് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നത് പി.എൽ.ഒ. നേതാവായ യാസർ അറാഫത്തായിരുന്നു. അത്രമാത്രം ഹൃദയ ഐക്യത്തിലായിരുന്നു
കോൺഗ്രസിന്റെ കാലത്ത് തന്നെ ഇതിന് മാറ്റം വന്നെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇസ്രയേലിനെ അംഗീകരിച്ചു. ഇപ്പോൾ വലിയ തോതിൽ മോഡി സർക്കാർ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഇസ്രയേലിനെ പിന്താങ്ങുന്ന കാഴ്ചയാണ്. കൂട്ടക്കൊല നടക്കുമ്പോഴാണ് അതിനെ ന്യായീകരിച്ച് ഇസ്രയേലിനെ പിന്താങ്ങിക്കൊണ്ടുള്ള മോഡിയുടെ പ്രസ്താവന.
ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍.എസ്.എസും ഒരേ പോലെ ചിന്തിക്കുന്നവരാണ്. അവർ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണ്. മാത്രമല്ല നേരത്തെ കോൺഗ്രസ് ചെയ്തതും ഇപ്പോൾ ബി.ജെ.പി തീവ്രമായി ചെയ്യുന്നതും അമേരിക്കൻ സാമ്രാജ്യത്വത്തിന്റേയും സാമ്രാജ്യത്വ ശക്തികളുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടുള്ള നിലപാടാണ്. നമ്മുടെ രാജ്യത്തെ അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയായി മാറ്റാനുള്ള നടപടികളാണ് നടക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സ്‌കൂളിൽ പൊതുജനങ്ങളിൽനിന്നും 1908 പരാതികൾ സ്വീകരിച്ചു. ഏഴ് കൗണ്ടറിലായി പകൽ 11ന് ആരംഭിച്ച പരാതി സ്വീകരിക്കൽ രാത്രി 7.15 വരെ നീണ്ടു. ആർഡിഒ അതുൽ സ്വാമിനാഥിന്റെ മേൽനോട്ടത്തിൽ അറുപതോളം ജീവനക്കാരാണ് പങ്കാളികളായത്.