രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍, ആദ്യ ഫലസൂചനകൾ പുറത്തു വന്നു.
മധ്യപ്രദേശില്‍ 230 സീറ്റുകളിലെയും രാജസ്ഥാനില്‍ 199 സീറ്റുകളിലെയും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ജനവിധിയാണ് ഇന്ന് അറിയുക.
തെക്ക് തെലങ്കാനയിൽ കോൺഗ്രസ്
ഭരണവിരുദ്ധ വികാരം വീശിയടിച്ച തെലങ്കാനയിൽ ആദ്യ ഫല സൂചനകളിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. ബിആർഎസിനെ പിന്നിലാക്കി കേവലഭൂരിപക്ഷവും മറികടന്നാണ് കോൺഗ്രസിന്റെ കുതിപ്പ്. കോൺഗ്രസ് 70, ബിആർഎസ് 37, ബിജെപി 8, എഐഎംഐഎം 3, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് ലീഡ് നില. കെ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് ദേശീയതലത്തിലേക്ക് രാഷ്ട്രീയം വ്യാപിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ബിആർഎസ് എന്ന് പാർട്ടിയെ പുനർനാമകരണം ചെയ്തത്.
ചത്തീസ്ഗഡിൽ
ഛത്തീസ്ഗഡിൽ വാശിയേറിയ മത്സരമാണ് നടന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. 46 ഇടത്ത് കോൺഗ്രസും 42 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ബി എസ് പി, മറ്റുള്ളവർ എന്നിവർക്കൊന്നും ആർക്കും ലീഡ് നേടാനായിട്ടില്ല. തുല്യമായി മാറിമറുയുന്ന ലീഡാണ് ഇവിടെ രണ്ടാം ഘട്ടത്തിൽ കാണുന്നത്.
രാജസ്ഥാനിൽ കലഹത്തിൽ കടപുഴകി കോൺഗ്രസ്
രാജസ്ഥാനിൽ ബിജെപി വ്യക്തമായ ലീഡുമായി മുന്നേറ്റം തുടങ്ങി. ബിജെപി 110, കോൺഗ്രസ് 75, മറ്റുള്ളവർ 12, ബി എസ് പി 2 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. അശോക് ഗെഹ്ലോട്ടിനും കൂട്ടർക്കും ഭരണം നഷ്ടമാകുമോയെന്ന കടുത്ത ആശങ്കയിൽ പാർട്ടി കേന്ദ്രങ്ങൾ. വലിയ തിരിച്ചുവരവുകളൊന്നും സംഭവിച്ചെങ്കിൽ നിലവിലെ സാഹചര്യത്തിൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫലശ്രുതി
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ആദ്യ ട്രെൻഡുകൾ കടുത്ത മത്സരത്തിന്റെ സൂചനയാണ് നൽകുന്നത്. തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കമുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ്സ്, അവരുടെ ചില വലിയ നേതാക്കൾ എന്നിവരുടെ ഭാവി തീരുമാനിക്കുന്നതാണ് ഞായറാഴ്ചത്തെ ഫലങ്ങൾ.
പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപിയും കോൺഗ്രസും തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്. കഴിഞ്ഞ വർഷം ഗുജറാത്തിലും ത്രിപുരയിലും വിജയിച്ചെങ്കിലും കർണാടകയിലും ഹിമാചൽ പ്രദേശിലും പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവർക്ക് അനുകൂലമായ മുന്നേറ്റം സൃഷ്ടിക്കാൻ വിജയങ്ങൾ ആവശ്യമാണ്. മറുവശത്ത്, ‘ഇന്ത്യാ’ ബ്ലോക്കിലെ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസിന് മുൻതൂക്കം നൽകുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ വിജയം കാണാൻ ഉള്ള തീവ്രശ്രമത്തിലായിരുന്നു.