ബെംഗളൂരു നഗരത്തിൽ ഇറങ്ങിയ പുലിയെ അവസാനം ഗത്യന്തരമില്ലാതെ വെടിവെച്ച് കൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുലിയെ കുടുക്കാനായില്ല. ആക്രമണവും നേരിട്ടു. ഇതോടെ പ്രത്യേക അനുമതി എന്ന നിയമ ആനുകൂല്യം ഉപയോഗിച്ചാണ് പുലിയെ വെടിവെച്ചത്.
കുഡ്‌ലുഗേറ്റിന് സമീപത്ത് വെച്ചാണ് പുലിയെ പിടികൂടിയത്. മയക്കുവെടി വെക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി വനംവകുപ്പ് ഉദ്യാഗസ്ഥർക്ക് നേരെ തിരിഞ്ഞു. പിന്നാലെ പുലിയെ വെടിവെക്കുകയായിരുന്നു. ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ വന്യമൃഗങ്ങളെ വെടിവെക്കാന്‍ വനംവകുപ്പ് മേധാവിക്ക് അനുമതി നല്‍കാം എന്ന ഉപാധിയാണ് പ്രയോജനപ്പെടുത്തിയത്.
നഗരത്തിൽ ജനവാസ കേന്ദ്രങ്ങളിലായിരുന്നു പുലിയുടെ കറക്കം. അപ്പാർട്മെൻ്റുകൾക്ക് അകത്ത് വരെ കടന്നെത്തി നാലു ദിവസം ഭീതി വിതച്ചു. നിസ്സഹായമായി വെടി വെച്ച് കൊല്ലുകയായിരുന്നു.

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞാണ് വെടിവെച്ച് കൊല്ലേണ്ടി വന്നത്. ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുലിയെ പിടികൂടാനായി മൈസൂരുവില്‍ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം.
തെര്‍മല്‍ ഇമേജിങ് ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എ.ഇ.സി.എസ്. ലേഔട്ടിലെ 14 ഏക്കറോളമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യഭൂമിയില്‍ കൂടും സ്ഥാപിച്ചിരുന്നു എന്നാൽ ശ്രമങ്ങൾ എല്ലാം നിസ്സഹായമായി.