നിപ സംശയത്തെത്തുടർന്ന് 75 പേരുടെ സമ്പർക്ക പട്ടിക തയാറാക്കി. കോഴിക്കോട് ഇപ്പോൾ നാലുപേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്.
ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി പറഞ്ഞു. രോഗ ബാധിതർ ഇതര ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു, രോഗികളും കൂട്ടിരിപ്പുകാരുമായി സമ്പർക്കത്തിലായിരുന്നു എന്നിങ്ങനെയുള്ള വാർത്തകൾ ആശങ്ക പരത്തുന്നുണ്ട്.
ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ
പനിവിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് ഉള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇവിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കത്തിലും ഹൈ റിസ്ക്കിലും ഉള്ളവർ കൂട്ടത്തിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ നിപ സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ. കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കും. 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇന്ന് വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചിട്ടുണ്ട്.