ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എൻഡിഎ സഖ്യ കക്ഷികളായ ടിഡിപിയും ജെഡിയുവും.ദീർഘകാലമായി കേന്ദ്രത്തോട് ഇക്കാര്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം അവസാനം ബിഹാർ മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു.
ഗോത്രവർഗ ജനസംഖ്യ ഏറ്റവും ഉയർന്നിരിക്കുക, ജനസാന്ദ്രത കുറഞ്ഞതായിരിക്കുക, പർവ്വത മേഖലകളിലെ സംസ്ഥാനങ്ങൾ, അന്താരാഷ്ട്ര അതിർത്തികൾക്ക് സമീപമുള്ള സംസ്ഥാനങ്ങൾ, തീർത്തും സാമൂഹിക-സാമ്പത്തിക, വ്യാവസായിക പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങൾ, സാമ്പത്തിക സ്രോതസുകളുടെ അഭാവം എന്നിവ ഉൾപ്പടെ അഞ്ച് ഘടകങ്ങളാണ് പ്രത്യേക വിഭാഗ പദവിയുടെ മാനദണ്ഡങ്ങളായി പരിഗണിക്കുന്നത്.
സാമൂഹിക-സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളെയും പ്രത്യേക പദവിയിൽ ഉൾപ്പെടുത്തണമെന്നും ഉയർന്ന ശതമാനം ഗ്രാൻ്റുകൾ നല്കണമെന്നുമാണ് ബിഹാറും ആന്ധ്രയും ആവശ്യപ്പെടുന്നത്.
നേരത്തെ ജമ്മു & കശ്മീർ, അസം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് അവരുടെ സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പ്രത്യേക പദവി നൽകിയിരുന്നു. അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് കൂടി പദവി നൽകി. അങ്ങനെ, 28 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിന്, അല്ലെങ്കിൽ ആകെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ മൂന്നിലൊന്നിൽ കൂടുതലിന്, നിലവിൽ പ്രത്യേക വിഭാഗ പദവിയുണ്ട്.
1969-ൽ അഞ്ചാം ധനകാര്യ കമ്മിഷൻ്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക വിഭാഗ പദവി നിലവിൽ വന്നത്. ഭൂമിശാസ്ത്രപരമോ സാമൂഹികമോ സാമ്പത്തികമോ ആയ അടിസ്ഥാനത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ മറ്റ് വികസിത ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് തുല്യമായി അവരുടെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഭൂരിഭാഗം ഗോത്രവർഗ ജനസംഖ്യ, കുറഞ്ഞ ജനസാന്ദ്രത, മലയോര സംസ്ഥാനങ്ങൾ, അന്താരാഷ്ട്ര അതിർത്തികൾക്ക് സമീപമുള്ള സംസ്ഥാനങ്ങൾ, സാമൂഹിക-സാമ്പത്തിക, വ്യാവസായിക പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങൾ, മതിയായ സംസ്ഥാന സാമ്പത്തിക അഭാവം എന്നിവ ഉൾപ്പടെ അഞ്ച് ഘടകങ്ങളാണ് പ്രത്യേക വിഭാഗ പദവിയുടെ മാനദണ്ഡങ്ങളായി പരിഗണിക്കുന്നത്.
പ്രത്യേക വിഭാഗ പദവി അനുവദിക്കുന്ന ഒരു സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് ആവശ്യപ്പെടാൻ സാധിക്കുകയും നികുതി സംബന്ധമായ വിവിധ ഇളവുകൾ ലഭിക്കുകയും ചെയ്യും. ഉദാഹരണത്തിന്, കേന്ദ്രത്തിൽ നിന്ന് 60% മുതൽ 80% വരെ ഫണ്ട് മാത്രം സ്വീകരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന സ്കീമുകളുടെ കാര്യത്തിൽ പ്രത്യേക വീഭാഗം പദവിയുള്ള ഒരു സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 90% ഫണ്ട് ലഭിക്കും. 10 ശതമാനം മാത്രമാകും സംസ്ഥാന വിഹിതം. കൂടാതെ, പ്രത്യേക കാറ്റഗറി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള സാധാരണ കേന്ദ്രസഹായം 90 ശതമാനം ഗ്രാൻ്റുകളും 10 ശതമാനം വായ്പയും ഉൾക്കൊള്ളും. മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് 30 ശതമാനം ഗ്രാൻ്റും 70 ശതമാനം വായ്പയുമാണ്.
സാമ്പത്തിക പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ബിഹാർ ദീർഘകാലമായി പ്രത്യേക വിഭാഗ പദവി ആവശ്യപ്പെടുന്നത്. ബിഹാറിൻ്റെ പ്രതിശീർഷ വരുമാനമായി ഏകദേശം 60,000 രൂപ രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. കൂടാതെ സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ പല മാനവിക വികസന സൂചകങ്ങളിലും പിന്നിലാണ്.
![](/wp-content/uploads/2024/06/bihar-map.jpg)
ബീഹാർ പറയുന്നത്
സംസ്ഥാനത്തിന്റെ വിഭജനമാണ് പ്രധാനമായും ബീഹാറിനെ തിരിച്ചടിച്ചത്. പ്രധാന വ്യവസായങ്ങൾ എല്ലാം തന്നെ ജാർഖണ്ഡിലേക്ക് മാറി. മതിയായ ജലസ്രോതസ്സുകളുടെ അഭാവം, അടിക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ എന്നിവയും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2022ലെ ഏറ്റവും പുതിയ ബിഹാർ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം സംസ്ഥാനത്തെ ഏകദേശം മൂന്നിലൊന്ന് ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഈ ആവശ്യം വളരെ ന്യായമാണെന്ന് പല വിശകലന വിദഗ്ധരും പറയുന്നു.
ദരിദ്രരുടെ ഉന്നമനത്തിനും സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള ക്ഷേമ പദ്ധതികൾക്കായി ഉള്ള പണം സംസ്ഥാന സർക്കാർ ചെലവഴിക്കേണ്ടിവരുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേക വിഭാഗ പദവിയിൽ ഉൾപ്പെടുത്തിയാൽ 94 ലക്ഷം കോടി ദരിദ്ര കുടുംബങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കാൻ അഞ്ച് വർഷത്തിനുള്ളിൽ 2.5 ലക്ഷം കോടി രൂപ അധികമായി ലഭിക്കുമെന്നാണ് ബിഹാർ സർക്കാർ കണക്കാക്കുന്നത്. എന്നാൽ ബിഹാറിന് പദവിയുടെ ആവശ്യമില്ലെന്നും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. ബീഹാറിന്റെ സാമ്പത്തിക രംഗത്ത് അതിവേഗം ഉണ്ടാകുന്ന വളർച്ചയാണ് ഇതിനായി ഇവർ ചൂണ്ടിക്കാട്ടുന്നത്.
![](/wp-content/uploads/2024/06/Ap-districts.svg_.png)
ആന്ധ്രപ്രദേശ് പറയുന്നത്
ബിഹാറിനോപ്പം തന്നെ ആന്ധ്രപ്രദേശിനും പ്രത്യേക പദവി വേണമെന്നും ആവശ്യം ശക്തമാണ്. ഏകീകൃത ആന്ധ്രാപ്രദേശിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ച ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം, 2014, മാർച്ച് 1 ന് വിജ്ഞാപനം ചെയ്യുകയും 2014 ജൂൺ 2 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ആന്ധ്രയും തെലങ്കാനയും എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങൾ രൂപപ്പെട്ടു. എന്നാൽ ഈ നിയമത്തിൽ എവിടെയും ആന്ധ്രാപ്രദേശിന് പ്രത്യേക വിഭാഗ പദവി(എസ്‌സിഎസ്) നൽകുന്നതിനെക്കുറിച്ച് പരാമർശമില്ല .
പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് അഞ്ച് വർഷത്തേക്ക് എസ്‌സിഎസ് ഏർപ്പെടുത്തുമെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിൽ നടന്ന ഒരു ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിനെ ബിജെപി നേതാവ് എം വെങ്കയ്യ നായിഡു അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ എൻഡിഎ സർക്കാർ ഭരണത്തിൽ എത്തിയതോടെ ഈ ആവശ്യം തഴയപ്പെട്ടു.
നേരത്തെ ഹൈദരാബാദ് സിറ്റിയുടെ അതിവേഗത്തിലുള്ള വളർച്ച സംസ്ഥാനത്തിന്റെ വളർച്ചയിലും വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ ഹൈദരാബാദും നഗരം കേന്ദ്രീകൃതമായി ടിഡിപി തലവൻ ചന്ദ്രബാബു നായിഡു വളർത്തിയെടുത്ത ഐടി ഹബ്ബും വ്യവസായങ്ങളും എല്ലാം തെലങ്കാനയുടെ ഭാഗമായതോടെ ആന്ധ്രയുടെ തകർച്ച ആരംഭിച്ചു.
തെലുങ്ക് ദേശം പാർട്ടിയും (ടിഡിപി) പ്രതിപക്ഷ എംപിമാരും ഇരുസഭകളിലും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. പ്രത്യേക വിഭാഗ പദവി നൽകാനുള്ള മാനദണ്ഡങ്ങൾ ഒന്നും തന്നെ ആന്ധ്രപ്രദേശ് പാലിക്കുന്നില്ലെന്നും അതിനാൽ എസ്‌സിഎസിന് യോഗ്യത നേടുന്നില്ലെന്നും കേന്ദ്രം പറയുന്നു. എന്നാൽ, കേന്ദ്രം ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് (എസ്പി) വാഗ്ദാനം ചെയ്തിട്ടുണ്ട്.
നേരത്തെ ഹൈദരാബാദ് സിറ്റിയുടെ അതിവേഗത്തിലുള്ള വളർച്ച സംസ്ഥാനത്തിന്റെ വളർച്ചയിലും വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ ഹൈദരാബാദും നഗരം കേന്ദ്രീകൃതമായി ടിഡിപി തലവൻ ചന്ദ്രബാബു നായിഡു വളർത്തിയെടുത്ത ഐടി ഹബ്ബും വ്യവസായങ്ങളും എല്ലാം തെലങ്കാനയുടെ ഭാഗമായതോടെ ആന്ധ്രയുടെ തകർച്ച ആരംഭിച്ചു. സംസ്ഥാനം വിഭജിക്കപ്പെട്ടത് മുതൽ സംസ്ഥാനം റവന്യു കമ്മിയാണ് നേരിടുന്നത്. കൂടാതെ, കടങ്ങൾ വൻതോതിൽ ഉയർന്നു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പദ്ധതികളും വികസനവും സ്തംഭിച്ചിരിക്കുകയാണ്. അമരാവതിയെ ഹൈദരാബാദിന് സമാനമായി വളർത്തിക്കൊണ്ട് വരാനാണ് നിലവിൽ നായിഡുവിന്റെ പദ്ധതി. എന്നാൽ ഇതെല്ലം പാതി വഴിയിൽ നിലച്ചിരിക്കുകയാണ്.