അധോലോക കുറ്റവാളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമിനെ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് വിവരം. കടുത്ത വിഷബാധ ഏറ്റുവെന്നാണ് വാർത്ത.
ആശുപത്രി കെട്ടിടത്തിലെ ഒരു നിലയില്‍ ദാവൂദ് മാത്രമാണുള്ളത്. അടുത്ത ബന്ധുക്കള്‍ക്കും ഉന്നത ആശുപത്രി അധികൃതര്‍ക്കും മാത്രമാണ് ഇവിടേക്കുപ്രവേശനം. ദാവൂദിന് വിഷബാധയേറ്റതായി സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ കുടുബങ്ങളുടെ ഭാഗത്തു നിന്നോ ആശുപത്രിയിൽ നിന്നോ സ്ഥിരീകരണമുണ്ടായിട്ടില്ല.
കറാച്ചിയിലെ അബ്ദുള്ള ഖാസി ബാബ ദര്‍ഗയ്ക്ക് പിറകിലെ റഹിംഫക്കിക്ക് സമീപം പ്രതിരോധ മേഖലയിലാണ് ദാവൂദിന്റെ താമസമെന്ന് സഹോദരി ഹസീന പാര്‍ക്കറുടെ മകന്‍ അലി ഷാ പാര്‍ക്കര്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ വീണ്ടും വിവാഹം കഴിച്ചതായും ഇയാള്‍ മൊഴിനല്‍കിയിരുന്നു. ദാവൂദ്-മയ്സാബിന്‍ ദമ്പതിമാര്‍ക്ക് മഹ്രൂഖ്, മെഹ്റിന്‍, മസിയ എന്നീ മൂന്ന് പെണ്‍മക്കളും മോഹിന്‍ നവാസ് എന്ന മകനുമാണുള്ളത്. മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദാണ് മഹ്രൂഖിന്റെ ഭര്‍ത്താവ്. ദാവൂദിന് നാല് സഹോദരന്മാരും നാല് സഹോദരികളുമാണുള്ളത്.