വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്.
മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്ന ആവശ്യം കോടിതി സ്വീകരിച്ചില്ല.
കൊല്ലം തേവലക്കരയിൽ വയോധികയെ മരുമകള്‍ മഞ്ജു മർദ്ദിക്കുന്ന ദൃശ്യം പുറത്തായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 80 വയസുള്ള ഏലിയാമ്മ വർഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റിൽ ചവിട്ടുകയും അടിക്കുകയും ചെയ്തു എന്നാണ് കേസ്. കമ്പി വടികൊണ്ടുള്ള ആക്രമണത്തിൽ കൈക്ക് പരിക്കേറ്റു. ഭക്ഷണം നൽകാതെ വീടിന് പുറത്താക്കി എന്നിങ്ങനെയാണ് പരാതികൾ.
നാലുമാസം മുന്‍പ് വൃദ്ധയ്ക്ക് മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഇതിനുശേഷവും മരുമകള്‍ വയോധികയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകള്‍ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിക്കാണാം. മകന്‍ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മര്‍ദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
സ്വന്തം ഭർത്താവ് ജെയ്സിനേയും പല തവണ മഞ്ജു മോൾ മർദ്ദിച്ചതായി എലിയാമ്മ പറഞ്ഞു. ഡബിൾ എം എ ക്കാരിയും ഹയർ സെക്കൻഡറി അധ്യാപികയുമാണ് മഞ്ജുമോൾ തോമസ്. സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജുമോളുടെ ഭർത്താവ് ജെയ്സ്. മെഡിക്കൽ ഓൺലൈൻ മേഖലയിൽ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.
വയോധികയായ ഏലിയാമ്മ ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട്. എഞ്ചിനിയറായിരുന്നു ഇവരുടെ ഭർത്താവ്. ഇരുവരുടേയും സമ്പന്ന കുടുംബമാണ്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവി ഒരാഴ്ചയ്ക്കക്കം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിട്ടിരുന്നു. വധശ്രമം, മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.