കളമശ്ശേരി യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ ബോംബുവെച്ചത് താനാണെന്ന് അവകാശപ്പെട്ട് കൊടകര സ്റ്റേഷനില്‍ ഹാജരാകും മുമ്പ് ഡൊമനിക് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു. സാധാരണ മനോനിലയിൽ നിന്നും വ്യത്യസ്തമായാണ് വാക്കുകൾ.
സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഡൊമനിക് മാര്‍ട്ടിന്‍, താനാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്ന് ലൈവില്‍ അവകാശപ്പെട്ടു
സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു
കുറ്റകൃത്യം നടത്തിയത് ഇയാൾ തന്നെയെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
. സ്ഫോടനം നടത്തി മാർഗ്ഗം പുറത്ത് വിടരുത് എന്ന് ഇയാൾ ആവശ്യപ്പെടുന്നുണ്ട്. വളരെ ചിന്തിച്ചശേഷം മാത്രമാണ് ഈ തീരുമാനം എടുത്തത്. തെറ്റായ ആശയം നാട്ടില്‍ അവസാനിപ്പിച്ചേ പറ്റൂ എന്നും പറയുന്നു. എന്നാൽ ഇത്രയും പേരെ അപകട പെടുത്തിയതിൻ്റെ ന്യായം തൻ്റെ അഭിപ്രായ വ്യത്യാസമാണ് എന്നാണ് പറയുന്നത്. ഇയാളുടെ വാക്കുകൾ മനോനിലയിൽ പൊരുത്തക്കേട് ഉള്ള രീതിയിലാണ്. പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഡൊമനിക് മാര്‍ട്ടിൻ എഫ് ബി ലൈവിൽ പറഞ്ഞത്
പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഞാനാണ് ബോംബ് സ്‌ഫോടനം നടത്തിയത്.
16 വര്‍ഷത്തോളം യഹോവസാക്ഷികള്‍ക്കൊപ്പം ഉണ്ടായിരുന്നു. അന്നൊന്നും ഗൗരവമായി എടുത്തിരുന്നില്ല. തമാശയായി മാത്രമേ എടുത്തിരുന്നുള്ളൂ. ആറുവര്‍ഷമായി ചിന്തിച്ചപ്പോള്‍ തെറ്റായ പ്രസ്ഥാനമാണെന്നും പഠിപ്പിക്കലുകള്‍ രാജ്യദ്രോഹപരമാണെന്ന് മനസിലാക്കുകയും അവ തിരുത്തണമെന്നും ആവശ്യപ്പെട്ടു. അവര്‍ അതിന് തയ്യാറായില്ല. വളരെ അധികം പ്രാവശ്യം ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
രാജ്യത്തെ ജനങ്ങള്‍ മോശമായ ഭാഷയില്‍ വേശ്യാസമൂഹമെന്നും നശിച്ചുപോകുന്ന ജാതികളെന്നും ഇവരുടെ കൂടെ കൂടരുതെന്നും കൂട്ടത്തില്‍ ഭക്ഷണം കഴിക്കരുതെന്നും പഠിപ്പിക്കുന്ന പ്രസ്ഥാനമാണിത്. ഇത് വളരെ തെറ്റായ ആശയമാണ് നല്‍കുന്നതെന്ന് എനിക്ക് മനസിലായി.
സഹപാഠിതരുന്ന മിഠായി നീ കഴിക്കരുതെന്ന് നാലുവയസ്സുള്ള നഴ്‌സറി കുട്ടിയെ അവര്‍ പഠിപ്പിച്ചു. നാലുവയസ്സു മുതല്‍ മാതാപിതാക്കള്‍ കുട്ടിയുടെ മനസിലേക്ക് വിഷം കുത്തിവെച്ചു. ദേശീയഗാനം പാടരുതെന്ന് പറഞ്ഞു. മുതിരുമ്പോള്‍ വോട്ട് ചെയ്യരുതെന്ന് പഠിപ്പിച്ചു. അവരെല്ലാം മോശം ആളുകളാണ്, കൂട്ടത്തില്‍ കൂടാന്‍ പാടില്ല, സൈനിക സേവനം ചെയ്യരുത്, സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ പാടില്ല. ടീച്ചറാവാന്‍ പോലും അനുവദിക്കുന്നില്ല, ഇത് നശിച്ചുപോകുന്ന ജനവിഭാഗത്തില്‍പ്പെട്ട ആളുകളുടെ ജോലിയാണ്.
ഭൂമിയിലെ എല്ലാവരും നശിച്ചുപോകും ഇവര്‍ മാത്രം ജീവിച്ചിരിക്കും എന്നാണ് ഇവര്‍ പഠിപ്പിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ജനവിഭാഗത്തെ എന്താണ് ചെയ്യുക? എനിക്കൊരു പോംവഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. തെറ്റായ ആശയത്തെ പ്രതികരിച്ചേ പറ്റൂ, വ്യക്തമായി അറിയാവുന്നതുകൊണ്ടും പ്രസ്ഥാനം രാജ്യത്തിന് അപകകാണെന്ന് മനസിലാക്കിയതുകൊണ്ടും ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു.
തെറ്റായ ആശയങ്ങള്‍ സ്വീകരിക്കുന്നവരെ നിയന്ത്രിക്കുന്നില്ലെങ്കില്‍ എന്നപ്പോലുള്ള സാധാരണക്കാരന് ജീവന്‍ നല്‍കേണ്ടിവരുന്നു. അടുത്ത് നില്‍ക്കുന്നത് സഹോദരങ്ങളും അമ്മയും പെങ്ങളുമല്ലേ, അവരെ വേശ്യാസമൂഹം എന്ന് വിളിക്കാമോ, എത്രമാത്രം അധഃപതിച്ച ചിന്താഗതിയാണത്.
ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ അവരുടെ ആശയം ശരിയാണെന്ന് അവര്‍ക്ക് തോന്നും. യഹോവയുടെ സാക്ഷികളേ നിങ്ങളുടെ ആശയം തെറ്റാണ്. നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ സഹായിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. വെള്ളപ്പൊക്ക സമയത്ത് നിങ്ങളുടെ ആളുകളുടെ വീട്ടില്‍ മാത്രം പോയി വൃത്തിയാക്കിക്കൊടുത്തു.
വളരെ ചിന്തിച്ചശേഷം മാത്രമാണ് ഈ തീരുമാനം എടുത്തത്. തെറ്റായ ആശയം നാട്ടില്‍ അവസാനിപ്പിച്ചേ പറ്റൂ. മറ്റുള്ളവര്‍ നശിച്ചുപോവും എന്ന ചിന്താഗതി ഒരിക്കലും വളര്‍ത്താന്‍ പറ്റില്ല. ഈ പ്രസ്ഥാനം നാട്ടില്‍ ആവശ്യമില്ലെന്ന പൂര്‍ണ്ണബോധ്യത്തോടെയാണ് ഇത് പറയുന്നത്. എങ്ങനെയാണ് സ്‌ഫോടനം നടന്നതെന്ന് സംപ്രേഷണം ചെയ്യരുത്. അപകടകരമാണത്. സാധാരണക്കാരന്റെ കൈയില്‍ എത്തിപ്പെട്ടാല്‍ അപകടകരമാണത് – ഫെയ്‌സ്ബുക്ക് ലൈവില്‍ മാര്‍ട്ടിന്‍ പറയുന്നു.

ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷികളില്‍ അംഗമല്ലെന്ന് കൺവെൻഷൻ പി.ആര്‍.ഒ
ഞായറാഴ്ച ഉച്ചയോടെയാണ് കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിന് മുന്‍പായി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ പേരിലുള്ളയാള്‍ തങ്ങളുടെ കൂട്ടായ്മയില്‍ അംഗമല്ലെന്നായിരുന്നു യഹോവ സാക്ഷികളുടെ പി.ആര്‍.ഒ.യുടെ പ്രതികരണം.
”ഡൊമിനിക്ക് എന്നയാളാണ് കീഴടങ്ങിയതെന്നും അയാള്‍ തമ്മനം സ്വദേശിയാണെന്നും പറയുന്നു. തമ്മനത്തെ രാജ്യഹാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തി അംഗമല്ലെന്നാണ് വിവരം കിട്ടിയത്. തമ്മനം, പാലാരിവട്ടം, വൈറ്റില ഭാഗത്ത് യഹോവ സാക്ഷികളില്‍ ഇങ്ങനെയൊരാള്‍ അംഗമല്ല. ഒരുപക്ഷേ, അയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈബിള്‍ പഠിച്ചിരുന്ന വ്യക്തിയായിരിക്കാം. നാലുവര്‍ഷം മുന്‍പ് ഇങ്ങനെ പേരുള്ളയാള്‍ ബൈബിള്‍ പഠിക്കാന്‍ വന്നിരുന്നതായി പ്രാദേശികസഭയില്‍നിന്ന് വിവരമുണ്ട്. ചില യോഗങ്ങള്‍ക്ക് അയാള്‍ വന്നിരുന്നു. പിന്നീട് അയാള്‍ പഠനം നിര്‍ത്തി. എന്നാല്‍ ഇയാള്‍ തന്നെയാണോ കീഴടങ്ങിയ വ്യക്തിയെന്ന് ഉറപ്പില്ല”, പി.ആര്‍.ഒ. ശ്രീകുമാര്‍ പറഞ്ഞു.