
വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതെ തുടരുന്നു. നാലു ദിവസം മുൻപ് നടന്ന കൊലപാതകത്തിൽ സി സി ക്യാമറയിൽ പതിഞ്ഞയാളുടെ ഒരു ഫോട്ടോ പുറത്തു വിടുക മാത്രമാണ് പൊലീസ് ചെയ്തത്. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
24 ശനിയാഴ്ച രാത്രിയിലാണ് വടകരയിലെ വ്യാപാരിയായ അടക്കാത്തെരു സ്വദേശി രാജനെ മാർക്കറ്റ് റോഡിലെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജനെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. രാജനൊപ്പം രാത്രി പത്തു മണിക്ക് ശേഷം മറ്റൊരാള്‍ കൂടി കടയിലുണ്ടായിരുന്നതായാണ് ദൃക്സാക്ഷിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.
രാജനൊപ്പം ഒരാള്‍ ബൈക്കില്‍ കടയിലേക്ക് വന്നതായി സിസിടിവിയിലും കണ്ടെത്തിയിട്ടുണ്ട്. ഈ ദ്യശ്യങ്ങളിൽ പതിഞ്ഞ ആളുടെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. എന്നാൽ ഇയാൾക്ക് കേസിലെ ബന്ധം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ചിത്രം പരസ്യപ്പെടുത്തുകയാണ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങളിൽ രാജനൊപ്പമുണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാള്‍ ഇതര സംസ്ഥാ നതൊഴിലാളിയാകാമെന്ന സൂചനയിലേക്കാണ് പൊലീസ് എത്തിയത്. ഒരു മൊബൈൽഫോൺ കൂടി കടയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഇത് കണ്ടെത്താനായില്ല. കൊലയാളി രക്ഷപ്പെട്ട രാജന്‍റെ ഇരുചക്ര വാഹനവും ഇതുവരെ കണ്ടെത്താനായില്ല.


