പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. മുന്‍മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് വെള്ളിയാഴ്ച അറിയിച്ചു.
അമരീന്ദര്‍ സിങ് പുതുതായി രൂപവത്കരിച്ച പാര്‍ട്ടിയും ബിജെപിയില്‍ ലയിക്കും.
കഴിഞ്ഞ കൊല്ലമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കിയത്.
ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടേയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും സാന്നിധ്യത്തിലായിരിക്കും എണ്‍പതുകാരനായ അമരീന്ദറിന്റെ ബിജെപി പ്രവേശനം.
കോൺഗ്രസിലെ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം രാജിവെച്ചത്. പഞ്ചാബിലെ കോൺഗ്രസിലെ പ്രധാന നേതാവായിരുന്നു അമരീന്ദർ. പാർട്ടി നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ, നേതൃത്വം മൂന്ന് തവണ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇനി അത് സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ദില്ലിയിലെത്തി അമിത് ഷായുമായി ചർച്ച നടത്തിയതിന് ശേഷമാണ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. പട്യാല സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെട്ടിവെച്ച തുക പോലും നഷ്ടമായി.
നേരത്തെ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖറും ബിജെപിയിൽ ചേർന്നിരുന്നു. അതേസമയം. അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയായി തുടരുകയാണ്. മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രണീത് കൗർ മകൾ ജയ് ഇന്ദർ കൗറിനെ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.


