കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷാ സംഘത്തിൽ അപരിചിതൻ കയറിക്കൂടിയത് വിവാദം. പരിപാടിയിൽ ഉടനീളം അനുഗമിച്ച ഹേമന്ത് പവാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ അമിത് ഷായ്ക്കൊപ്പം നടന്നു. അതീവസുരക്ഷാ മേഖലയിൽ ഉൾപ്പെടെ കടന്നു കയറി.
അറസ്റ്റിലായ ഹേമന്ത് ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ്. ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഐ.ഡി. കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാൾ പരിപാടികളിൽ പങ്കെടുത്തത്. അമിത് ഷായുടെ സന്ദർശനം ബുധനാഴ്ച അവസാനിച്ചു. എന്നാൽ സുരക്ഷാ വീഴ്ച അടുത്ത ദിവസമാണ് അറിയുന്നത്.
ഇയാൾ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയുടേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും വീടിന് പുറത്തും ഇയാൾ ഉണ്ടായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ മുംബൈ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇദ്ദേഹം പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.


