ജനനനിരക്ക് ക്രമാതീതമായി കുറയുന്നത് പരിഹരിക്കാനായില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്കി ജപ്പാന് പ്രധാനമന്ത്രിയുടെ നിയമ ഉപദേഷ്ടാവും മുന്‍ മന്ത്രിയുമായ മസാക്കോ മൊറി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജനനനിരക്ക് കുറഞ്ഞ് സർവ്വകാല റെക്കോഡിലേക്ക് കൂപ്പുകുത്തിയിരുന്നു.
ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ രാജ്യം ഇല്ലാതാകും. യുവാക്കളും കുട്ടികളും ഇല്ലാത്ത രാജ്യമായി ജപ്പാൻ മാറാൻ അധിക കാലം വേണ്ട. ഇത്തരം സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുക. അവര്‍ വികലമായി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തിലേക്കായിരിക്കും കടന്നുവരുന്നത്, മൊറി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ സാമൂഹിക സുരക്ഷാസംവിധാനം തകരുമെന്നും അവര്‍ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ജനിച്ചതിൻ്റെ ഇരട്ടി ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാജ്യത്തെ ജനസംഖ്യ 2008-ല്‍ 12.8 കോടിയില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ 12.4 കോടിയായി കുറഞ്ഞു. അതേസമയം 65 വയസ്സില്‍ കൂടുതലുള്ളവരുടെ ജനസംഖ്യ 29 ശതമാനത്തോളം ഉയരുകയും ചെയ്തു.
ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ അനുകൂലമാക്കുന്നത് ഏറെ ദുഷ്കരമായിരിക്കും.ഗര്‍ഭധാരണം സാധ്യമാകുന്ന പ്രായത്തിലുള്ള സ്ത്രീകള്‍ തന്നെ രാജ്യത്ത് കുറഞ്ഞു വരികയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായി ഇടപടണമെന്നും മൊറി ഓര്‍മിപ്പിച്ചു. സ്ത്രീശാക്തീകരണവും ജനനനിരക്ക് നയങ്ങളും വ്യത്യസ്തമായി കൈകാര്യം ചെയ്താല്‍ ഫലപ്രദമാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട പാക്കേജുകള്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദാ അടുത്ത് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ നയങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ
പാക്കേജെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.


