കൊട്ടിയത്തെ വീട്ടിൽ അതിക്രമിച്ചുകയറി 14-കാരനെ പിടിച്ചിറക്കി കാറിൽ കടത്തിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം. സംഭവത്തിൽ കുട്ടിയുടെ വീടുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവുമായുള്ള പണമിടപാടിൽ വിലപേശാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. മൂന്നുവർഷംമുമ്പ് ഫിസിയോതെറാപ്പിസ്റ്റിന്റെ മാതാവിൽനിന്ന് ആഷിക്കിന്റെ മാതാവ് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
ഇതാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞദിവസം പോലീസ് പിടിയിലായ മാർത്താണ്ഡം കാട്ടാത്തുറ തെറ്റയിൽ പുലയൻവിളയിൽ ബിജു (30) ക്വട്ടേഷൻ സംഘാംഗമാണ്. തമിഴ്‌നാട്ടിൽ ഫിസിയോതെറാപ്പിസ്റ്റായ ഒരാളാണ് പദ്ധതിയെല്ലാം ആസൂത്രണംചെയ്തതെന്നും ഒരുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ബന്ധുവിൽനിന്നു പണം കടംവാങ്ങി അയൽക്കാരിക്ക് നൽകിയിരുന്നതായും ഇത് തിരികെ നൽകാത്തതിന് താൻ കേസ് നൽകിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. 2019 ജൂലായിലാണ് പത്തുലക്ഷം രൂപ ബന്ധുവിൽനിന്നു വാങ്ങി അയൽക്കാരിക്ക് നൽകിയത്. രണ്ടുമാസത്തെ അവധിയിലാണ് വാങ്ങിനൽകിയത്. എന്നാൽ അയൽവാസി പണം തിരിച്ചുനൽകിയില്ല. ഇതിന്റെ പേരിലാണോ കുഞ്ഞിനെ കൊണ്ടുപോയതെന്ന് തനിക്കറിയില്ലെന്നും മാതാവ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് ആഷിക്കിനെ കൊട്ടിയത്തെ വീട്ടിൽനിന്ന് ഒരുസംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുശേഷം പാറശ്ശാല കോഴിവിള ചെക്പോസ്റ്റിൽവെച്ച് ആഷിക്കിനെ പോലീസ് രക്ഷപ്പെടുത്തി. കാറിൽവെച്ച് തനിക്ക് മയക്കുഗുളികനൽകി ബോധരഹിതനാക്കിയെന്നും ബോധം തെളിഞ്ഞപ്പോൾ കാറിൽനിന്നിറക്കി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നെന്നുമാണ് കുട്ടി പറഞ്ഞത്.
കുട്ടിയുടെ വീടുമായി അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് ആദ്യംമുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളെ ബുധനാഴ്ച പോലീസ് ചോദ്യംചെയ്തിരുന്നു. തമിഴ്നാട്ടിൽ ഫിസിയോതെറാപ്പി കോഴ്സിനു പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന യുവാവ് മുഖേനയാണ് ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടതെന്ന് സംശയിക്കുന്നു.


