മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിൻ്റെ പതിവ് രീതികൾ ഇല്ലാതെയായിരുന്നു പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകൾ കൈമാറി. പടിയിറങ്ങി എങ്കിലും ശിവശങ്കര്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന വാർത്തകളുണ്ട്.
സ്പ്രിംഗ്ലര്‍ മുതൽ സ്വര്‍ണ്ണക്കടത്ത് കേസ് വരെ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദങ്ങളിലെല്ലാം എം ശിവശങ്കറിൻ്റെ പേരും വാർത്തകളിൽ നിറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിൽ 98 ദിവസം ജയിലിൽ കിടന്നു. സര്‍വ്വീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിക്കയായിരുന്നു. സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവിൽ ശിവശങ്കറിന് നൽകിയതും ഭേദപ്പെട്ട പരിഗണനയാണ്. ഇതാണ് തിരിച്ചു വരവിനുള്ള സാധ്യത ചർച്ചയിൽ എത്തിച്ചത്. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ നിലനിർത്തുക എന്നതാവും സർക്കാർ വിശദീകരണം.
ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസും കയ്യിൽ പിടിച്ചാണ് എം ശിവശങ്കര്‍ സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങുന്നത്. ശിവശങ്കറിനെ കാത്തിരിക്കുന്നത് ഇനി നിയമപോരാട്ടങ്ങളുടെ നാളുകളാണ്.
കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തിൽ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകൾ, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയൽ നോട്ടങ്ങൾ, രണ്ട് ദിവസം മുൻപ് വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് എം ശിവശങ്കറിന് സ്നേഹോപഹാരം നൽകിയിരുന്നു. ഐഎഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചു. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയെ ഓഫീസിലെത്തി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പ്രതാപത്തോടെ വാണ എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തി ദിനം ആരവങ്ങളില്ലാതെ പൂര്‍ത്തിയാക്കി സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങി.


