മാനന്തവാടി സബ് ആർ.ടി.ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റണമെന്ന നിർദ്ദേശം മാത്രമാണുള്ളത്. ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷറുടെ ഈ അന്വേഷണ റിപ്പോർട്ടിലെ ശുപാര്‍ശകൾക്കെതിരെ എൻജിഒ അസോസിയേഷൻ രംഗത്തെത്തി.
സിന്ധുവിന്റെ മരണത്തിന് കാരണം ഓഫിസിലെ മാനസിക പീഡനമാണെന്നായിരുന്നു കണ്ടെത്തൽ. കൈക്കൂലി കൂട്ടുനിൽക്കാത്തതും വിദ്വേഷത്തിന് കാരണമായി. തുടർന്നു ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശുപാർശയാണ് മുന്നോട്ട് വച്ചത്. ആർ ടി ഒ വരെ അനാസ്ഥ കാണിച്ചതായി വാർത്തകളുണ്ടായിരുന്നു.
മിനിസ്റ്റീരിയൽ വിഭാഗത്തിലെ ജീവനക്കാരെ മാത്രം കുറ്റക്കാരാക്കി മാറ്റുന്നത് ശരിയല്ലെന്നും. ആറോളം ജീവനക്കാർ നേരത്തെ ഓഫിസിലെ അഴിമതി സംബന്ധിച്ച് ആർടിഒ യെ നേരിൽ കണ്ട് പരാതി പറഞ്ഞതാണെന്നും എൻജി ഒ അസോ. ചൂണ്ടിക്കാണിക്കുന്നു.
കേസിൽ യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും ആക്ഷേപമുണ്ട്. ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വകുപ്പിലെ വ്യാപകമായ അഴിമതിയും കൂട്ടുകച്ചവടങ്ങളും ഇല്ലാതാക്കാൻ സിന്ധുവിൻ്റെ രക്തസാക്ഷിത്വം കാരണമാവുമോ എന്നാണ് പൊതു ജനം ഉറ്റു നോക്കുന്നത്.


