ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ടിൽ റിസപ്ഷനിസ്റ്റായ 17 കാരിയെ കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതാവിൻ്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. റിസോര്‍ട്ട് ഉടമയും ബി.ജെ.പി നേതാവിന്റെ മകനുമായ പുല്‍കിത് ആര്യയടക്കമുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.
വാക്കുതര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലിനിടെ പോലീസിന് മുന്നില്‍ സമ്മതിച്ചു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമായത് എന്ന് പൊലീസ് പറഞ്ഞു. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.
പ്രതികളില്‍ ഒരാള്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണെന്ന് വ്യക്തമായതോടെ പ്രതിഷേധം ശക്തമായി. എന്നാൽ പൊലീസ് തന്നെയാണ് രാഷ്ട്രീയ ബന്ധം വ്യക്തമാക്കിയത്. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അങ്കിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 18-നാണ് കുടുംബം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ മൂന്നു ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 21- നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോയി.
അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പോലീസ് തിരച്ചിൽ തുടങ്ങി. റിസോര്‍ട്ട് ഉടമയായ പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് അങ്കിത വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.


