ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പ്രത്യേക ടി-ഷര്‍ട്ട് രൂപകല്പന ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. ‘ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു’ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയിട്ടുള്ള ടി-ഷര്‍ട്ടില്‍ അമിത് ഷായുടെ കാര്‍ട്ടൂണും ഉള്‍പ്പെടുത്തിയാണ് വെല്ലുവിളി. വെള്ള, കറുപ്പ്, മഞ്ഞ നിറങ്ങളിലാണ് ഇത്തരത്തില്‍ ടി-ഷര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുള്ളത്.
നേരത്തെ ബിജെപി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ പപ്പു എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ വിശേഷണം ഇപ്പോള്‍ അമിത് ഷായെ പരിഹസിക്കാന്‍ തൃണമൂല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പപ്പു ടി-ഷര്‍ട്ടിന് വന്‍ പ്രചാരം നടത്താനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍.
ഈ മാസം രണ്ടിന് കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏഴുമണിക്കൂറോളം അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അഭിഷേക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് ‘ഇന്ത്യയിലെ ഏറ്റവു വലിയ പപ്പു’ എന്ന് അമിത് ഷായെ വിശേഷിപ്പിച്ചത്.
തൊട്ടടുത്ത ദിവസം, അഭിഷേക് ബാനര്‍ജിയുടെ ബന്ധുക്കളായ ആകാശ് ബാനര്‍ജിയും അദിതി ഗയേനും അമിത് ഷായുടെ കാര്‍ട്ടൂണും ‘പപ്പു’ മുദ്രാവാക്യവും ഉള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
‘പരിഹാസം ആശയവിനിമയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ്. ഞങ്ങളുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ‘അമിത് ഷാ ഏറ്റവും വലിയ പപ്പു’ എന്ന വാക്യത്തിന് തുടക്കമിട്ടത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറി. പിന്നീട് അത് ടീ-ഷര്‍ട്ടുകളിലും വന്നു’, തൃണമൂല്‍ രാജ്യസഭാ എം.പി ഡെറിക് ഒബ്രിയാന് പിടിഐയോട് പറഞ്ഞു.
ഏതാണ്ട് 300 രൂപയ്ക്കാണ് വില്പന. തുടക്കത്തില്‍ ഈ ടി ഷര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോള്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുമെന്നും ഡെറിക് ഒബ്രിയാന് പറഞ്ഞു.
നിലവില്‍ മൂന്നോ നാലോ ഡിസൈനുകള്‍ ലഭ്യമാണ്. ദുര്‍ഗ്ഗാ പൂജ ഉത്സവത്തിന് മുന്നോടിയായി കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തും. വെള്ള നിറത്തിലുള്ള അത്തരമൊരു ടി-ഷര്‍ട്ട് ധരിക്കുന്ന ഫോട്ടോയും വീഡിയോയും എംപി തന്നെ ട്വീറ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയിലും അദ്ദേഹം ഇത്തരത്തിലുള്ള ടി-ഷര്‍ട്ടാണ് ധരിച്ചിരുന്നത്.
വ്യക്തിപരമായ ആക്രമണം
വ്യക്തിപരമായ ആക്രമണം തൃണമൂലിന്റെ അന്ത്യത്തിലേക്ക് നയിക്കുമെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.
കാരണമുള്ളതുകൊണ്ടാണ് താന്‍ അമിത് ഷായെ പപ്പു എന്ന് വിശേഷിപ്പിച്ചതെന്ന് അഭിഷേക് ബാനര്‍ജി കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ പരിപാടിയില്‍ പറയുകയുണ്ടായി. ‘ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് നോക്കൂ. കൊല്‍ക്കത്തയിലാണ് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കെന്ന് നിങ്ങളുടെ സ്വന്തം ഏജന്‍സികള്‍ തന്നെ പറയുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി.
അമിത് ഷായുടെ മകൻ ദേശീയ പതാക വീശാത്തതും വാർത്തയാക്കി
നിങ്ങള്‍ എല്ലാവരെയും ദേശീയത പഠിപ്പിക്കാന്‍ നടക്കുകയാണ്. എന്നാല്‍ നിങ്ങളുടെ മകന് ദേശീയ പതാക പിടിക്കുന്നതില്‍ പ്രശ്നമുണ്ട്. ആദ്യം അവനെ പഠിപ്പിക്കൂ’, അമിത് ഷായുടെ മകന് ജയ് ഷാ ദുബായില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ പതാക വീശാതെ ചുരുട്ടിയതും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കള്‍ക്കെതിരെ തെളിവുകളുണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരു നടപടിയും എടുക്കുന്നില്ല. എന്നാല്‍ മറുഭാഗത്ത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രത്യേക ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.


