എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ് പണമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈഎസ്‍പി ഗംഗാധരൻ പറഞ്ഞു.
കള്ള് വിതരണവുമായി ബന്ധപ്പെട്ട് വൻ തുകയാണ് ഇങ്ങനെ കൈ മറിയപ്പെടുന്നത്. കള്ള് കേരളത്തിൻ്റെ തനത് പാനീയമാക്കുക. വിനോദ സഞ്ചര രംഗത്ത് പ്രയോജനപ്പെടുത്തുക എന്നിങ്ങനെ സർക്കാരുകൾ മാറിമാറി പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. എങ്കിലും വൻ അഴിമതിയും കൃത്രിമവുമാണ് ഈ രംഗത്ത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ നടക്കുന്നത്. ഇത് വല്ലപ്പോഴുമുള്ള ഒരു പരിശോധനയിൽ പുറത്തു വരുമ്പോൾ മാത്രമാണ് ജനം അറിയുന്നത്. രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് മറയിടുന്നത്.
കാടാംകോട് ജംഗ്ഷനിൽ നിന്നാണ് വാഹനത്തിൽ നിന്ന് പണം പിടികൂടിയത്. ചിറ്റൂരിലെ വിവിധ എക്സൈസ് ഓഫീസുകളിലേക്ക് വീതം വെപ്പിന് കൊണ്ട്പോകുകയായിരുന്നു പണമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥരെ രാവിലെ മുതൽ നിരീക്ഷിച്ച് വരികയായിരുന്നു വിജിലൻസ്.


