എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി നടത്തുന്ന നിരാഹാര സമരത്തിനു നേരെ സർക്കാർ കണ്ണു തുറന്നു. സമരസമിതിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചനടത്തി.
സര്‍ക്കാര്‍ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി മുഖേന ദയാബായി അറിയിച്ചു.
തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലാണ് ദയാ ബായിയിലുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരാനാണ് തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി
ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് മന്ത്രിമാരായ ആര്. ബിന്ദുവും വീണാ ജോര്‍ജും അറിയിച്ചു. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കും. കാസര്‍കോട്ടെ ആശുപത്രി വികസനം സര്‍ക്കാരിൻ്റെയും ലക്ഷ്യമാണ്. സമരം അവസാനിപ്പിക്കാമെന്ന് ദയാബായി ഉറപ്പ് നല്‍കിയതായും മന്ത്രി ബിന്ദു വ്യക്തമാക്കി.

ചർച്ചയുടെ ഭാഗമായി ആശുപത്രിയിലെത്തിയാണ് മന്ത്രിമാര്‍ ദയാബായിയെ കണ്ടത്. സമരത്തിന്റെ ഭാഗമായി ഉന്നയിച്ചിരിക്കുന്ന എയിംസ് വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനമെടുത്തതാണ്. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കഴിഞ്ഞു. ഉന്നയിച്ച ബാക്കി ആവശ്യങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളുമായി ചേര്‍ന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. കാസര്‍കോട്ടെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു.
കഴിഞ്ഞ പതിനാല് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ദയാബായി സമരം നടത്തുകയാണ്. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണ്. പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ക്യാമ്പുകള്‍ അഞ്ചുവര്‍ഷമായി നടക്കുന്നില്ല. ഡേ കെയര്‍ സെന്ററുകളും ഫലപ്രദമായി നടക്കുന്നില്ല.
എല്ലാ പഞ്ചായത്തിലും പരിചരണകേന്ദ്രങ്ങളും പാലിയേറ്റീവ് കെയര്‍ യൂണിറ്റും സ്ഥാപിക്കണമെന്നതാണ് സമരത്തിലെ ഒരാവശ്യം. പുതിയ രോഗികളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകളും 2017 മുതല്‍ മുടങ്ങി. ഇതു തുടരണം എന്നിങ്ങനെയാണ് ആവശ്യം.


