എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ സർക്കാർ തുടർ നിയമ നടപടിക്ക്. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം.
അഡി. സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ. ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.
മൊബൈൽ ഫോൺ എൽദോസ് ഇന്നലെ അന്വേഷണസംഘത്തിന് നൽകി. ഈ ഫോൺ തന്നെയാണോ സംഭവ ദിവസങ്ങളിൽ എംഎൽഎ ഉപയോഗിച്ചത് എന്ന് അറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മുൻകൂര്‍ ജാമ്യം ലഭിച്ചെങ്കിലും അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.


