ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹോങ്കോംഗിനെ 155 റൺസിന് തകർത്താണ് പാകിസ്താൻ സൂപ്പർ ഫോറിൽ പ്രവേശിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ എന്നിവർ നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ വെറും 38 റൺസ് മാത്രമാണ് ഹോങ്കോംഗിന് നേടാനായത്.
ഞായറാഴ്ച നടക്കുന്ന സൂപ്പർ 4 പോരാട്ടത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും. കഴിഞ്ഞ ടി20 ലോകകപ്പിലെ തോല്‍വിക്കുശേഷം കഴിഞ്ഞ ആഴ്ച ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ ഇന്ത്യയാണ് ജയിച്ചു കയറിയത്. ഇതിന് പകരം വീട്ടാനാവും സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്റെ ലക്ഷ്യം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരു ടീമും ഫൈനലിലെത്തിയാല്‍ ടി20 ലോകകപ്പിന് മുമ്പ് തന്നെ മൂന്ന് തവണ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകും. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ട്. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.
പാകിസ്താനെതിരെ ഹോങ്കോംഗ് ബാറ്റ്സ്മാൻമാർക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഹോങ്കോംഗ് 10.4 ഓവറിൽ 38 റൺസിന് പുറത്തായി. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഷദാബ് ഖാനാണ് ഹോങ്കോംഗിൻ്റെ നടുവൊടിച്ചത്. പാകിസ്താന് വേണ്ടി ഷദാബ് 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും മികച്ച പിന്തുണ നൽകി 3 വിക്കറ്റ് വീഴ്ത്തി. ടി20 ഫോർമാറ്റിൽ പാകിസ്താന്റെ ഏറ്റവും വലിയ വിജയമാണിത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് പാകിസ്താൻ കുറിച്ചത്. നേരത്തെ 2007ൽ കെനിയയെ ശ്രീലങ്ക 172 റൺസിന് പരാജയപ്പെടുത്തിയിരുന്നു.
അതേസമയം ഗ്രൂപ്പ് ബിയിൽ നിന്ന് അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകളും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലാണ് സൂപ്പർ-4 ലെ ആദ്യ മത്സരം. ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കും. സൂപ്പർ-4 ലെ നാലാമത്തെ മത്സരത്തിൽ ബുധനാഴ്ച അഫ്ഗാനിസ്താൻ പാകിസ്താനെ നേരിടും. വ്യാഴാഴ്ച നടക്കുന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും. വെള്ളിയാഴ്ച പാക്കിസ്താനും ശ്രീലങ്കയും തമ്മിലാണ് സൂപ്പർ-4 ലെ അവസാന മത്സരം.


