സർക്കാർ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഇന്റേൺഷിപ് പദ്ധതി തുടങ്ങി. 5000 പേർക്കാണ് ബാച്ചുകളായി അവസരം. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലാണ് ആറു മാസം ഇന്റേൺഷിപ്. മാസം 5000 രൂപ വീതം സംസ്ഥാന സർക്കാരും ഏറ്റവും കുറഞ്ഞത് ഇതേ തുക കമ്പനികളും ഉദ്യോഗാർഥികൾക്ക് നൽകും. ഈവർഷം 1500ഉം അടുത്ത വർഷം 5000 ഉം പേർക്ക് പരിശീലനം നൽകും. ബജറ്റിൽ 20 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. 250 കമ്പനികൾ ഇതിനകം താൽപ്പര്യമറിയിച്ചിട്ടുണ്ട്.
പദ്ധതിയിൽ ഏകദേശം 1200 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തു. ഐടി, ഇതര സ്ഥാപനങ്ങളിൽ മതിയായ പരിശീലനം ലഭിച്ചവരുടെ അപര്യാപ്തത പരിഹരിക്കാനാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. ഉദ്യോഗാർഥികൾക്ക് തുടർജോലിക്കും സഹായിക്കും. ഐസിടി അക്കാദമി, കേരള സ്റ്റാർട്ടപ് മിഷൻ, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഇഗ്നൈറ്റ് എന്നപേരിൽ പദ്ധതി ആവിഷ്കരിച്ചത്.
ഇന്റേൺഷിപ്പിനായി ഈവർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും https://ignite.keralait.org ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഇന്റേൺഷിപ് ചെയ്യാൻ താൽപ്പര്യമുള്ള മേഖലകൾ അറിയിക്കാം. കമ്പനികൾ അഭിമുഖത്തിനുശേഷം അനുമതി നൽകും.