ഒരേ ദിവസം റാലിയുമായി രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും നേർക്കു നേർ. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസ് പ്രതിഷേധം നടക്കുന്നത് സപ്തംബർ നാലിനാണ്. അതേ ദിവസം തന്നെ റാലി നടത്തും എന്നാണ് ഗുലാം നബി ആസാദിൻ്റെ പ്രഖ്യാപനം.
കോൺഗ്രസ്സിന് പുറത്ത് എത്തി ആദ്യ സമ്മേളനം ജമ്മുവിൽ നാലാം തീയതിയാണ് നടക്കുക. ഡൽഹിയിലെ രാംലീല മൈതാനത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളതും നാലാം തീയതിയാണ്.
ജമ്മുവിൽ ഇതിനകം റാലിയ്ക്കാലുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്ന് രാജി വയ്ക്കാൻ കാരണമായ ദുരനുഭവങ്ങൾ ഗുലാം നബി ആസാദ് വിശദീകരിയ്ക്കും. ഡൽഹിയിലെ രാം ലീല മൈതാനത്ത് നടക്കുന്ന വിലക്കയറ്റത്തിനെതിരായ പ്രതിഷേധം ഈ സാഹചര്യത്തിൽ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാക്കുക എന്നതാണ് കോൺഗ്രസ്സിന്റെയും ലക്ഷ്യം.
അതേസമയം കോൺഗ്രസിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ കമൽ നാഥിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല.
ശശിതരൂരിനെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിപ്പിയ്ക്കാൻ ജി23 തയ്യാറാകുന്ന സാഹചര്യത്തിൽ റാലിയിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിനും നേതൃത്വത്തിനും എറെ പ്രാധാന്യമാണ് ഉള്ളത്. ആനന്ദ് ശർമ്മയും മനിഷ് തിവാരിയും അടക്കമുള്ളവരോട് കമൽ നാഥ് ചർച്ച നടത്തിയെങ്കിലും ഒരു സമവായ നിർദ്ദേശം ഇതുവരെ ഉയർന്നു വന്നില്ല.


