ഒരു കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി നാലുപേരെ ടൗണ്‍ ഈസ്റ്റ് പോലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും അറസ്റ്റുചെയ്തു. അകലാട് കൊട്ടിലില്‍ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടില്‍ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്.
100 കിലോഗ്രാം കഞ്ചാവ് വാറ്റിയതില്‍നിന്ന് ലഭിച്ച ഒരു കിലോഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മില്ലി കണക്കിനാണ് വിറ്റഴിക്കുന്നത്.
ഇവര്‍ നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയില്‍ നിന്നെത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളത്തും വിറ്റതായി അന്വേഷകർ കണ്ടെത്തി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരാണ് ഉപഭോക്താക്കള്‍.
തെക്കേഗോപുരനടയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കടത്തിയത്.
കേരളത്തിലേക്കുള്ള യാത്രയില്‍ പോലീസ് പരിശോധനയില്‍ സംശയം വരാതിരിക്കാനാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്.
പ്രധാനപ്രതി അഷ്റഫില്‍നിന്ന് എട്ടുകിലോ കഞ്ചാവ് പിടിച്ചതിനും രണ്ടുകിലോ ഹാഷിഷ് ഓയില്‍ പിടിച്ചതിനും കേസുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിനിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് ആരംഭിച്ചത്.
ദിവസങ്ങള്‍ക്കുമുമ്പ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി ആറുപേരെ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.


