കടുവ ചത്തതിന് വനം വകുപ്പ് ചോദ്യം ചെയ്തു, ഗൃഹനാഥൻ ജീവനൊടുക്കി

വയനാട് പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവയെ കഴുത്തിൽ ചരട് കുരുങ്ങി ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യംചെയ്ത പ്രദേശവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്.

ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം.

കടുവ ചത്തതിന് നാട്ടുകാരുടെ നേരെ

ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തൻ്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി, ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

ഹരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കും. ചോദ്യംചെയ്യലിനുശേഷം കേസില്‍ കുടുക്കുമെന്ന് ഹരി ഭയപ്പെട്ടിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഹരിയെന്ന് കുടുംബം പറയുന്നു. ഹരിയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും സാക്ഷിയാക്കിയിട്ടില്ലെന്നുമാണ് ഇപ്പോൾ വനം വകുപ്പ് വിശദീകരിക്കുന്നത്. കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം.

ഏതാണ്ട് ഒന്നരവയസ്സു പ്രായമുള്ള ആണ്‍കടുവയാണ് ചത്തത്. അമ്പുകുത്തി 19 പാടിപറമ്പ് പാതയോരത്തെ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കു കുരുങ്ങിയനിലയിലായിരുന്നു ജഡം. കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ വീണു കിടന്ന സ്ഥലത്തെ തോട്ടമുടമയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു.

പുലിയെ തിരഞ്ഞു കടുവയെ കണ്ടു, നാട്ടുകാർക്ക് എന്നും ഭീതി

ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിന്റെ പേരിലാണ് വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം കേസെടുത്തത്. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ ദിവസം അമ്പുകുത്തി വെള്ളച്ചാട്ടം, റേഷന്‍കടയ്ക്ക് സമീപത്തെ പാറയില്‍നിന്ന് ഒരു പുലി റോഡിലേക്കിറങ്ങുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. സമീപത്തെ തോട്ടത്തിലേക്കാണ് പുലി പിന്നീട് കയറിപ്പോയത്. സമീപവാസികള്‍ പുലിയെ തിരയുന്നതിനിടെയാണ് പാടിപറമ്പിലെ തോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. ഉടന്‍ വനപാലകരെ വിവരമറിയിച്ചു.

ഏഴുമണിയോടെ വനപാലകരെത്തി ജഡം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരുന്നു. പൊന്‍മുടിക്കോട്ട, എടക്കല്‍, അമ്പുകുത്തി പ്രദേശങ്ങളില്‍ രണ്ടുമാസത്തിലേറെയായി വന്യമൃഗങ്ങളെ ആക്രമിച്ച കടുവകളില്‍ ഒന്നാണ് ചത്തത്. പൊന്‍മുടിക്കോട്ടയില്‍ രണ്ടുമാസംമുമ്പ് വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ട കടുവയുടെ കുഞ്ഞാണിതെന്നാണ് നിഗമനം. വന്യമൃഗങ്ങളുടെ ആക്രമണവും പെരുപ്പവും തടയാൻ കഴിയാതെ അധികാരികൾ ജനങ്ങക്ക് നേരെ കേസും മാനസിക പീഡനവുമായി വരികയാണെന്ന് കർഷകർ പറയുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...