മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റവന്യു വകുപ്പിൽ കയറി ഇറങ്ങുന്ന ഏജൻ്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് കൂട്ടമായി തട്ടിപ്പ് നടത്തിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. സിഎംഡിആര്‍എഫില്‍ നിന്ന് അനർഹർക്ക് സഹായം വാങ്ങിച്ച് നൽകിയതായി ലിസ്റ്റുകൾ തന്നെ ലഭിച്ചു.
എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്‍റ് നൽകിയ 16 അപേക്ഷയിൽ സഹായം അനുവദിച്ചു. കരൾ രോഗിക്ക് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റ് കാണിച്ച് വരെ ചികിത്സാ സഹായം നൽകി.
കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കൽ സർട്ടിഫിക്കറ്റും നൽകിയത് ഒരു എല്ലുരോഗ വിദഗ്ധനാണ്. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ 1500 സർട്ടിഫിക്കറ്റ് നൽകി. ഒരു കുടുംബത്തിലെ നാലുപേരുടെ പേരിൽ രണ്ട് ഘട്ടമായി സർട്ടിഫിക്കറ്റ് നൽകി ചികിത്സയ്ക്കായി പണം വാങ്ങിയെന്നും കണ്ടെത്തി.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർക്ക് നൽകുന്ന ചികിത്സാ സഹായം വ്യാജ രേഖകളും, സർട്ടിഫിക്കറ്റുകളും ഹാജരാക്കി സംസ്ഥാന വ്യാപകമായി പണം തട്ടുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം കലക്ട്രേറ്റിൽ നടത്തിയ പരിശോധനയിലാണ് സമ്പന്നനായ പ്രവാസി മൂന്നു ലക്ഷം രൂപ വാങ്ങിയതായി കണ്ടെത്തിയത്
തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മതിയായ രേഖകളില്ലാതെ സമർപ്പിച്ച അപേക്ഷകളിലും പണം നൽകിയിട്ടുണ്ട്.മലപ്പുറം ജില്ലയിൽ തുക രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പണം നൽകി. തുകയ്ക്കായി സമർപ്പിച്ച പല സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നതിനുള്ള തെളിവും കിട്ടിയിട്ടുണ്ട്. കോട്ടയം മുണ്ടക്കയം സ്വദേശി കോട്ടയം, ഇടുക്കി കലക്ട്രേറ്റുകളിൽ നിന്നും വ്യത്യസ്ത അസുഖം കാണിച്ച് പണം തട്ടിയെടുത്തു. ഇടുക്കിയിൽ രോഗം തിരുത്തിയും പണം നേടിയെടുത്തു. ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് എന്ന പേരിലായിരുന്നു വിജിലൻസ് പരിശോധന.


