ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വാർത്തയായതിന് പിന്നാലെ മലപ്പുറം എടക്കരയിൽ മെസി ആരാധകർ ഉയർത്തിയ കേരളത്തിലെ ഏറ്റവും കട്ടൗട്ട് ഒടിഞ്ഞുവീണു. എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ഒടിഞ്ഞുവീണത്. 65 അടി ഉയരമുള്ള കട്ടൗട്ടാണ് സംസ്ഥാന പാതയോരത്ത് സ്ഥാപിക്കാന്‍ ശ്രമിച്ചത്.
ആരാധകര്‍ ആവേശത്തോടെ എത്തി ഉയരമേറിയ കവുങ്ങുകള്‍ക്ക് മീതെ ഇത് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ഒടിഞ്ഞുവീണത്. അപകടം ഒന്നും സംഭവിച്ചിട്ടില്ല. അടുത്ത ദിവസം ഇത് ക്രെയിൻ ഉപയോഗിച്ച് ഉയർത്താനുള്ള തീരുമാനത്തിലാണ് ടീം. അറ്റകുറ്റപണി തീർത്ത് കട്ടൗട്ട് റെഡിയാണ്. ക്രെയിൻ എത്തിയാൽ ഉയർത്തും.
പുഴയിലെ കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിട്ടില്ലെന്ന് പഞ്ചായത്തിൻ്റെ മൈനസ് പാസ്
കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തില്‍ ചാത്തമംഗലം പഞ്ചായത്ത് മലക്കം മറിഞ്ഞു. കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നില്‍ക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. കട്ടൗട്ട് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ലോകകപ്പിന് മുന്നോടിയായി അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഫാന്‍സ് സ്ഥാപിച്ചത് രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. ഫോക്സ് ന്യൂസ് വരെ ഇത് വാർത്തയാക്കി. ഈ ഘട്ടത്തിലാണ് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന എന്ന വ്യക്തി പരാതി നൽകുകയായിരുന്നു.


