ലോകകപ്പിന് ഇപ്പോൾ ഉപയോഗിക്കുന്ന പന്തുകൾ കാറ്റ് നിറച്ചാൽ മാത്രം പോര റീചാർജ് ചെയ്യുകയും വേണം. ലോക കപ്പ് ഫുട്ബോളുകൾ റീ ചാർജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകകപ്പിനായി അഡിഡാസ് തയ്യാറാക്കിയ പന്തുകളിൽ വ്യത്യസ്ത സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ ബാറ്ററി വഴിയാണ് സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്. പന്തിന്റെ ലൊക്കേഷനും, ചലനവും, കിക്കുകളും ഹെഡ്റുമെല്ലാം സെന്‍സറുകൾ അതത് സമയത്ത് കൺട്രോൾ റൂമിന് നൽകും.
14 ഗ്രാം ഭാരമുള്ള സെന്‍സറാണ് ഇതിലുള്ളത്. ഇവ മൈതാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളുമായും ബന്ധിക്കപ്പെട്ടവയാണ്. ഇതുവഴി നിർധാരണം ചെയ്താണ് വിവരങ്ങള്‍ കിട്ടുക. ഫുള്‍ ചാര്‍ജ് ചെയ്ത പന്ത് ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് അഡിഡാസ് പറയുന്നത്. സെന്‍സര്‍ ഘടിപ്പിച്ച അല്‍ റിഹ്ല, അൽ ഹിൽമ് പന്തുകൾ ഇതിനോടകം തന്നെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും കാരണമായി. അൽ റിഹ്ല് ആണ് ഒഫീഷ്യലായി ഉപയോഗിക്കുന്നത്. യാത്ര എന്നാണ് ഈ അറബി വാക്കിൻ്റെ അർഥം.
14 ഗ്രാമുള്ള സെൻസറോടു കൂടിയ ഈ പന്ത് നിർമ്മിക്കാൻ രണ്ടു വർഷമാണ് എടുത്തത്. പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ നിർമ്മിച്ച ഈ പന്തുകളിൽ കൈനക്സോൺ സെൻസറുകളാണ് ഉപയോഗിക്കുന്നത്. 12 ക്യാമറകളും ഓരോ കളിക്കാരനെയും നിരീക്ഷിക്കുന്ന 29 ഡാറ്റാ പോയിൻ്റുകളും ഇതിൽ ബന്ധിതമാണ്.

ആരും കണ്ടെല്ലെങ്കിലും പന്തിലും കോർട്ടിലും എല്ലാം രേഖപ്പെടുത്തുന്നുണ്ട്
യുറുഗ്വേക്കെതിരായ ഗോള്‍ റൊണാള്‍ഡോയുടേതല്ല ബ്രൂണോ ഫെര്‍ണാണ്ടസിന്റെതെന്ന് ഫിഫ ഉറപ്പിച്ച് പറഞ്ഞത് ഈ പുതിയ ടെക്നോളജിയുടെ തെളിവ് നിരത്തിയത്. പല ഓഫ് സൈഡ് തീരുമാനങ്ങളിലും നിര്‍ണായകമായതും സെന്‍സര്‍ ഘടിപ്പിച്ച പന്ത് തന്നെ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സെമി ഓട്ടോമാറ്റഡ് ഓഫ്സൈഡ് ടെക്നോളജിക്കാണ് (SAOT) ഓഫ് സൈഡ് കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. പന്തില്‍ കളിക്കാരന്റെ കാല് തൊടുമ്പോള്‍ തന്നെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ്സൈഡ് വര കണക്കാക്കുന്ന രീതിയാണ് അവലംഭിക്കുന്നത്. പന്തിനുള്ളില്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഓഫ്സൈഡ് വര കണക്കാക്കുക. എല്ലാ താരങ്ങളുടെയും പൊസിഷനും ഓഫ്സൈഡ് വരയും നിമിഷനേരത്തിനുള്ളില്‍ ലഭ്യമാകും. അതായത് കളിക്കാരൻ്റെ ചലവും പന്തിൻ്റെ ചലനവും ഗ്രാഫിക് ബന്ധങ്ങളാൽ നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

കൃത്യത വർധിച്ചു പക്ഷെ വിമർശനങ്ങളും
3ഡി ആനിമേഷനിലൂടെ കാണികള്‍ക്കും ടിവി പ്രക്ഷകര്‍ക്കും ഇത് കാണാനാകും. വിഎആര്‍ (VAR) റൂമില്‍ നിന്ന് റഫറിക്ക് ഹെഡ്സെറ്റ് വഴി തീരുമാനം ഉടന്‍ അറിയിക്കും. ഓഫ്സൈഡ് തീരുമാനത്തിന്റെ സമയം 70 സെക്കന്‍ഡില്‍ നിന്ന് 25 ആയി കുറയ്ക്കാന്‍ പുതിയ സാങ്കേതിക വിദ്യക്കായി. എസ്എഒടി സംവിധാനം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫിഫ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തറില്‍ നടന്ന ക്ലബ്ബ് ലോകകപ്പിലും പരീക്ഷണം വിജയകരമെന്ന് കണ്ടെത്തി. ഇതിനു തുടർച്ചയായാണ് ലോകകപ്പിൽ സെൻസർ ബോളുകൾ ഉരുളുന്നത്. എന്നാൽ ഇത്തരത്തിൽ അമാനുഷിക കൃത്യത ആവശ്യപ്പെടുന്ന സംവാധാനങ്ങൾ കളിക്കളത്തിൽ ഉപയോഗിക്കുന്നതിന് എതിരെ വിമർശനങ്ങളും ശക്തമാണ്.



