കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ വെള്ളിയാഴ്ച ചേർന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.സ്ഥിര, കരാർ, ദിവസവേതന നിയമനങ്ങളിൽ സംവരണ സംവിധാനം ഏർപ്പെടുത്തും. 2019 ഡിസംബറിലെ നോട്ടിഫിക്കേഷൻ പ്രകാരം പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ കാറ്റഗറിയിലെ ഒഴിവുള്ള സംവരണ ബാക്ക്ലോഗ് തസ്തികകളിലേക്ക് നിയമനത്തിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാനും തീരുമാനമായി.
താത്കാലിക സർവ്വീസിനും പെൻഷൻ
സർവകലാശാലാ ജീവനക്കാരുടെ താൽക്കാലിക സർവീസ് കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കാനും തീരുമാനിച്ചു. സർവകലാശാലയിൽ ജോലി ആരംഭിക്കുന്നതിന് മുൻപ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ താത്കാലികമായി ജോലിചെയ്ത കാലയളവാണ് പരിഗണിക്കുക. വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരുമായ ഒട്ടേറെ ജീവനക്കാർക്കും അധ്യാപകർക്കും വൻ പെൻഷൻ വർധനയ്ക്ക് വഴിയൊരുക്കുന്നതാണ് ഈ തീരുമാനം.
വിരമിച്ച ഒട്ടേറെ പേർക്ക് തങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ താത്കാലിക സർവീസ്കൂടി പരിഗണിച്ച് പുനഃക്രമവത്കരണത്തിന് അവസരം ലഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു സർവകലാശാല വിരമിക്കുന്നവർക്ക് ഇത്തരം സൗകര്യം ഒരുക്കുന്നത്.
.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവർക്കുള്ള ഓപ്പൺ ഡിഗ്രി പ്രോഗ്രാം പുനരാരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദൂരവിദ്യാഭ്യാസ സ്ഥിരംസമിതിയെ ചുമതലപ്പെടുത്തതാണ് അക്കാദമിക് രംഗത്തെ പ്രധാന തീരുമാനം.


