കോൺഗ്രസിനകത്ത് പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കുന്നതിനെതിരായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. എന്നാൽ തന്നോട് പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുകയാണെങ്കിൽ സ്വാഭാവികമായും അഭിപ്രായം പറയും.
അഭിപ്രായങ്ങള്‍ പറയാന്‍ പാടില്ല എന്നാണെങ്കില്‍ അതറിയിച്ചാല്‍ മതി. പിന്നെ വായ തുറക്കില്ലെന്നും മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എവിടെയാണ് പാര്‍ട്ടി വേദി? രാഷ്ട്രീയകാര്യ സമിതി, എക്‌സിക്യുട്ടീവ് യോഗങ്ങള്‍ വിളിക്കണമെന്ന് പറഞ്ഞത് പാര്‍ട്ടി വേദിക്കു വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് പറയണം.പാര്‍ട്ടിക്ക് പുറത്ത് വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന് കെ. മുരളീധരന്‍, എം.കെ. രാഘവന്‍ എന്നിവര്‍ക്ക് കെ.പി.സി.സി. മുന്നറിയിപ്പ് നല്‍കുകയും ഇതുസംബന്ധിച്ച കത്തയക്കുകയും ചെയ്തിരുന്നു.
വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിക്കു പുറത്ത് നടത്തിയതിനെതിരായാണ് കെ. മുരളീധരന്‍, കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ എന്നിവര്‍ക്കെതിരേ കെ.പി.സി.സി. വിമര്‍ശനമുന്നയിച്ചത്. ഇതിനു മറുപടിയായാണ് പാര്‍ട്ടി വേദി എവിടെയാണെന്ന് മുരളീധരന്‍ ചോദിച്ചത്. സേവനം ഇനി പാര്‍ട്ടിക്ക് ആവശ്യമില്ല എന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതിനനുസരിച്ചു നില്‍ക്കാം എന്ന അന്തിമ നിലപാട് കൂടി മുരളീധരൻ പ്രഖ്യാപിച്ചു.


