എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി നടത്തിയാതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ടു തവണയായാണ് മൃഗീയമായ കൊലപാതകം.
കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഭഗവന്ത്-ലൈല ദമ്പതിമാർക്കുവേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പോലീസിന് ലഭിച്ച സൂചന.
പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ പുറത്തായത്.
കടവന്ത്ര പോലീസില്‍ സെപ്തംബര്‍ 26-ന് രജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകള്‍ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങള്‍ എന്ന് പ്രതികള്‍ മൊഴിനല്‍കിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസില്‍ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലില്‍ എത്തിയത്.
തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്.
തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം. ഭഗവന്ത്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയത്. ഇവര്‍ക്കായി പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. സ്ത്രീകളെ കൊച്ചിയില്‍നിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരങ്ങള്‍.
വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തി.
ഭവത് സിങ്,ലൈല സഹായിയായ ശിഹാബ് എന്ന ശാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ഭഗവത് നൽകിയ മൊഴി.
കവിതയും തിരുമ്മൽ ചികിത്സയുമായി പ്രസിദ്ധൻ, നരബലി സമ്പത്ത് വർധിപ്പിക്കാൻ
തിരുമ്മുചികിത്സ നടത്തുന്ന വൈദ്യന്, ഫെയ്സ്ബുക്കില്‍ ഹൈക്കു കവിതാ ശകലങ്ങള്‍, ഹൈകു ലൈവ് പഠനക്ലാസ് എന്നിങ്ങനെ പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്കിയ സംഭവത്തില്‍ പിടിയിലായ ഭഗവല്‍ സിങ്ങിനെ കുറിച്ച് നാട്ടുകാർക്ക് അറിയാവുന്നത് വ്യത്യസ്തമായ മുഖം.
കൊച്ചി പൊന്നുരുന്നി സ്വദേശി പത്മത്തെയും ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലിയെയും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കൂട്ടാളിയും ചേര്‍ന്ന് നരബലി നല്‍കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വൈദ്യനും കവിയുമായ വ്യക്തിയും ഭാര്യയും കൊലക്കേസില്‍ പിടിയിലായ വിവരമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.
പത്മത്തെയും റോസ്ലിയെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവല്‍ സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയായിരുന്നു നരബലി. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.
പ്രാകൃത മനസ്, പരമാവധി ശിക്ഷ ഉറപ്പാക്കും – മുഖ്യമന്ത്രി
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചുമൂടി എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് വിശദീകരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കേസ് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ വിശദീകരണം ഇങ്ങനെ: ’50 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ചില സംശയങ്ങള്‍ വന്നത്. സെപ്റ്റംബര്‍ 26-ാം തിയതിയാണ് ഈ സ്ത്രീയെ കാണാതായത്. കടവന്ത്ര പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു ഇത്. ഒരാളുടെ കൂടെ ഈ സ്ത്രീ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. പത്തനംതിട്ടയിലെ തിരുവല്ലയിലേക്കാണ് പോയതെന്നും മനസ്സിലായി. അവിടെ വെച്ച് ഈ സ്ത്രീ കൊല്ലപ്പെട്ടതായാണ് വിവരം. ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലിയാണ് നടന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി’, കമ്മീഷണര്‍ പറഞ്ഞു.
കടവന്ത്രയില്‍ നിന്ന് ഈ സ്ത്രീയെ ചതിയിലൂടെയാണ് ഷാഫി കൊണ്ടുപോയത്. ഷാഫിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞത്. പത്മത്തോട് സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന കാര്യം പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ നടന്നത് വേറെയാണ്. ആളുകളെ എത്തിച്ചതുവഴി ഷിഹാബിന് പണം ലഭിച്ചതായി പറയുന്നുണ്ട്. എന്നാല്‍ അതിന് തെളിവ് ലഭിച്ചിട്ടില്ല. സ്ത്രീകളെ കൊണ്ടുപോയത് ഷിഹാബാണെന്നും കൃത്യം നടക്കുന്ന സമയത്ത് ഷാഫി ഉണ്ടായിരുന്നതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടുപറമ്പിലാണ് രണ്ടു മൃതദേഹങ്ങളും അടുത്തടുത്തായി കുഴിച്ചിട്ടതെന്നാണ് ഷാഫി മൊഴിനല്കിയിരിക്കുന്നത്.
ദമ്പതികളില്‍ ഒരാള്‍ വൈദ്യനാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി നടത്തിയാല്‍ ശരിയാകുമെന്ന് പറഞ്ഞാണ് കൊലപാതകം. നരബലി നടത്താന്‍ ആരാണ് ഉപദേശിച്ചത്, ഇതിലെ മുഖ്യകണ്ണി ആരാണ് തുടങ്ങിയവ സംബന്ധിച്ച് വൈകാതെ വ്യക്തത വരും. കൊച്ചിയില്‍ നിന്ന് കൊണ്ടുപോയ ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. ശിഹാബ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
രണ്ടാമത്തെ സ്ത്രീയെ കാണാതായത് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റിലാണ്. സമാനമായ രീതിയില്‍ ഷിഹാബ് തന്നെ എത്തിച്ച് ഇവരുടെ വീട്ടില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ആദ്യത്തെ കൊലപാതകം ജൂണില്‍ നടന്നു. രണ്ടാമത്തെ കൊലപാതകം സെപ്റ്റംബറിലാണ് നടന്നത്. രണ്ടു കൊലപാതകങ്ങളും ക്രൂരമായിട്ടാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി.
നരബലിക്കായി ഷാഫി ദമ്പതികള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. പ്രതികള്‍ മുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. രണ്ടാമത്തെ കൊലപാതകം തന്നെ വ്യക്തമായത് രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടാണ്. രണ്ടു കൊലപാതകങ്ങളും ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നടത്തിയതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു


