കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ പുതിയൊരു ഗ്രൂപ്പ് ചർച്ച കൊഴുക്കുന്നു. മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ ശശി തരൂരിന്റെ മൈലേജ് ഉയര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ ഗ്രൂപ്പും ഉയര്‍ന്നുവരുന്നു എന്നാണ് ചർച്ച .
ഗാന്ധി കുടുംബത്തിന്റെ അനൗദ്യോഗിക പിന്തുണയില്‍ മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരേ 1072 വോട്ടുകളാണ് തരൂര്‍ നേടിയത്. കേരളത്തിൽ കോൺഗ്രസ് അണികൾക്കിടയിലും പാര്‍ട്ടിക്കുള്ളിലും അദ്ദേഹത്തിന് ദൃശ്യമായ സ്വാധീനമുണ്ട്. പരാജയപ്പെട്ടതിന് ശേഷവും തരൂരിനെതിരേ പരസ്യവിമര്‍ശനവുമായി കേരളത്തിലെ നേതാക്കൾ രംഗത്ത് ഇറങ്ങുന്നതിൽ സ്വന്തം അണികളുടെ രാഷ്ട്രീയ സ്വപ്നങ്ങളെ കുറിച്ച് ആശങ്കയുണ്ട്.
പുതിയതായി ഒന്നും നൽകാനില്ലാതായിപ്പോയ നേതാക്കൾക്ക് സ്വാഭാവികമാണ് ഈ ആശങ്ക. ശശി തരൂർ കോൺഗ്രസിന് നെഹ്റുവീയൻ പിന്തുടർച്ചയുടെ ഒരു സ്വപ്ന പ്രതീക്ഷ പകർന്നു നൽകുന്നുണ്ട്. വിശേഷിച്ചു ലോകത്തിലെ പുതിയ രാഷ്ടീയ പ്രവർത്തന മാതൃകകളും പുതു നിലവാരവും ഏറ്റവും അടുത്ത് പരിചയിച്ച കേരളത്തിനും മലയാളി യുവത്വത്തിനും.
ആശങ്കയിൽ കാര്യമുണ്ട്. പക്ഷെ ശശി തരൂരിന് എന്തു കാര്യം
കോഴിക്കോട് നിന്ന് എം.കെ രാഘവന്, കെ.സി അബു എന്നിവരും എറണാകുളത്ത് നിന്ന് ഹൈബി ഈഡനും പത്തനംതിട്ടയില്‍ നിന്ന് മോഹന്‍രാജും തരൂരിന്റെ തോല്‍വിക്ക് ശേഷവും അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൈബറിടങ്ങളിലും തരൂര്‍ തന്നെയാണ് താരം.
‘ഷമ്മി തന്നെയാടാ ഹീറോ’ എന്നായിരുന്നു തരൂരിന്റെ തോല്‍വിക്ക് ശേഷം ഹൈബി ഈഡന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. യുവാക്കളും യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരടക്കമുള്ളവരും വലിയ ആവേശത്തോടെയാണ് ഹൈബി ഈഡന്റെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്.
തരൂരായിരുന്നു മികച്ചതെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ വോട്ടുകിട്ടുമായിരുന്നല്ലോ എന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് ചോദിച്ചത്. തിരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അടക്കമുള്ളവര്‍ തരൂരിനെ പരസ്യമായി വെല്ലുവിളിച്ചു. തരൂര്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നേക്കാമെന്ന സൂചനയാണ് അവരിൽ ആശങ്ക നിറയ്ക്കാം.
കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘമെന്ന് വിലയിരുത്തപ്പെടുന്ന ജി-23 നേതാക്കളില്‍പ്പെട്ട യുവ തലമുറയിൽ നിന്നാണ് ശശി തരൂർ. എന്നാൽ സ്വന്തം സംഘത്തിന്റെ പോലും പിന്തുണ ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് നിലവിൽ കണ്ടത്. തരൂരിന് പിന്തുണ കൊടുത്താല്‍ പാര്‍ട്ടിക്കുള്ളിലെ അപ്രമാദിത്വം നഷ്ടപ്പെടുമെന്ന തോന്നൽ കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കുള്ളത് സ്വാഭാവികമാവാം. തരൂരിന് പിന്തുണ കൂടിയാല്‍ പാര്‍ട്ടിയുടെ മേലുള്ള മേൽക്കൈ നഷ്ടമാവാം എന്നത് ഒന്നും വിശേഷിച്ച് പ്രതീക്ഷിക്കാനില്ലാത്ത ഇക്കാലത്ത് വലിയ നെഞ്ചിടിപ്പാണ്.
തരൂർ ഗ്രൂപ്പ് എന്തിന് തരൂരിന്
തരൂരിന് കേരളത്തിൽ ഒരു ഗ്രൂപ്പ് എന്തിനാണ്. ഗ്രൂപ്പിനപ്പുറം ഒരു പുതുതലമുറ രാഷ്ട്രീയ പ്രവർത്തന ശൈലിക്കും അടിത്തറയ്ക്കും കൊതിക്കുന്നവരുണ്ട്. അവരിലാണ് കണ്ണ് . പക്ഷെ കോൺഗ്രസിന്റെ പതിവ് മെക്കാനിസം അതിനെയും ഗ്രൂപ്പാക്കി ചമയ്ക്കുമോ .
അതല്ല എങ്കിൽ വലിയ ഒരു പരിവർത്തനത്തിന് നേതൃത്വം കൊടുക്കാൻ തരൂരിനാവണം. അതിനാവശ്യമായ ശേഷി ചെറുതല്ല.


