കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കോഴിക്കോട് വനിതാസ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ വെള്ളിയാഴ്ച രാത്രി കേസ് ചാർജ് ചെയ്തു.
പുനർവിവാഹിതയാണ് പരാതിക്കാരി. ഭർത്താവുമായുള്ള കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി. രണ്ടുവര്‍ഷത്തിനിടയില്‍ പലതവണയായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍വെച്ചാണ് പീഡിപ്പിച്ചതായാണ് യുവതി പോലീസില്‍ മൊഴിനല്‍കിയത്. ഖാസിയുടെ ഡ്രൈവര്‍ ഇതിനായി പ്രേരിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
പരാതി അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പരാതിയുമായി യുവതി രംഗത്തെത്തിയത്. ഇത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗം മാത്രാണെന്നും ഖാസി ഓഫീസ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.


