കോണ്‍ഗ്രസും എ.എ.പി.യും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നു, എന്നാല്‍ മോഡിയുടെ ദീര്‍ഘായുസ്സിനായി രാജ്യത്തെ ജനങ്ങള്‍ പ്രാര്‍ഥിക്കുന്നതിനാല്‍ ദൈവം നിങ്ങളെ കേള്‍ക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കര്‍ണാടകയിലെ ബിദറില്‍ ബി ജെ പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതോടെ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ കോണ്‍ഗ്രസ് അനുദിനം കൂപ്പുകുത്തുകയാണ്. അവരെയിപ്പോള്‍ ബൈനോകുലറില്ക്കൂടി നോക്കിയാല്‍പ്പോലും കാണാനാവാത്ത വിധം തോറ്റുപോയെന്നും അമിത്ഷാ പറഞ്ഞു.
ബി.ജെ.പി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞവരുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടുപ്രാവശ്യമായി ബി.ജെ.പി.യും എന്‍.ഡി.എ.യും ചേര്‍ന്ന് അവിടെ സര്‍ക്കാര്‍ രൂപവത്കരിച്ചു. മോഡി മാജിക്ക് എല്ലായിടത്തും സാധ്യമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രമാണ് ബാക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇത് അഞ്ചാംതവണയാണ് ഷാ ദക്ഷിണേന്ത്യയിൽ എത്തുന്നത്.


