കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോത്തിനെ പരിഗണിക്കുന്നു. ചികിത്സാര്‍ഥം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും മുമ്പ് ഗഹ്ലോതുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. താത്കാലിക ചുമതല എന്ന നിലയ്ക്കാവും തുടക്കം
വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മില്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തിയതികള്‍ അന്തിമമാക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തക സമിതി ഞായറാഴ്ച വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യ പരിശോധനകള്‍ക്കായി വിദേശത്തേക്ക് പോകുന്ന സോണിയയെ മക്കളായ രാഹുലും പ്രിയങ്കയും അനുഗമിക്കുന്നുണ്ട്. ഇതോടെ അധ്യക്ഷ സ്ഥാനം മാറും.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുള്ള രാഹുല്‍ കുടുംബത്തില്‍ നിന്ന് മറ്റുള്ളവരും ഈ സ്ഥാനത്തേക്ക് വരുന്നതില്‍ താത്പര്യം കാണിച്ചിട്ടില്ലെന്നാണ് വിവരം.
ഭരണപരവും സംഘടനാപരവുമായി ചുമതലകള്‍ വഹിച്ച് ശ്രദ്ധനേടിയുള്ള ഗഹ്ലോത് രാജീവ് ഗാന്ധിയുടെ വിശ്വസ്തനും കൂടിയായിരുന്നു.
‘ മാധ്യമങ്ങളിലൂടെയാണ് ഞാനിക്കാര്യങ്ങള്‍ അറിയുന്നത്. എനിക്കത് സംബന്ധിച്ച് ഒന്നും അറിയില്ല. എന്നെ ഏല്‍പ്പിച്ച ചുമതല ഞാന്‍ നിറവേറ്റുന്നു’ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗഹ്ലോത് പ്രതികരിച്ചു.
നടപടിക്രമങ്ങള്‍ക്ക് ശേഷം അടുത്ത മാസം 21-ന് കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്.


