വയനാട്ടിൽ ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പോലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കി. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ സംരക്ഷണത്തിന് എത്തിയതായിരുന്നു.
പത്രസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ലേഖകർക്ക് എതിരെയും കയർത്തു. പുറത്ത് ഇറക്കി വിടും എന്നായിരുന്നു കൈ ചൂണ്ടിയുള്ള മുന്നറിയിപ്പ്. ഇത് ചോദ്യം ചെയ്ത പത്രപ്രവർത്തകരെ കൈ വെട്ടി എടുക്കും എന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധിജിയുടെ ചിത്രം വീണു കിടക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് സംഭവ നടന്നപ്പോൾ എത്തിയ പത്രപ്രവർത്തകർ രംഗം ഷൂട്ട് ചെയ്തപ്പോൾ തൽസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യമാണ് നേതാവിനെ ചൊടിപ്പിച്ചത്. ചോദ്യത്തിന് ഉത്തരം നൽകാതെ ക്ഷോഭിക്കുക മാത്രം ചെയ്തു
ഡി വൈ എസ് പിക്കും ഗെറ്റൌട്ട്
പോലീസിന്റെ സംരക്ഷണത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തതരത്തിലുള്ള പോലീസിന്റെ സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി. എംഎല്‍എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
‘എന്തിനാണ് ഞങ്ങളുടെ ഓഫീസിന് പോലീസിന്റെ സംരക്ഷണം. ഇന്നലെ അവര്‍ക്ക് എംപി ഓഫീസിന് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞോ. ഡിസിസി പ്രസിഡന്റ് മുന്‍കൂട്ടി അറിയിച്ചിട്ടും സംരക്ഷണം ലഭിച്ചോ. എന്നിട്ട് ഇപ്പോഴവര്‍ ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാന്‍ വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവിന് സംരക്ഷണം നല്‍കാന്‍ ഞങ്ങളുണ്ട്. ഒരാളുടേയും സംരക്ഷണം ഇവിടെ വേണ്ട. ഈ ഗെയിറ്റിന് അപ്പുറത്തല്ലാതെ, ഇങ്ങോട്ടേക്ക് കടന്നുപോകരുത് പോകരുത് പോലീസ്’ ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
അക്രമിക്കപ്പെട്ട രാഹുലിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വയനാടെത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം ഡിസിസി ഓഫീസില്‍ സതീശന്‍ വാര്‍ത്താസമ്മേളനം നടത്തി. ഇതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎസ്പി ഉള്‍പ്പടെയുള്ള പോലീസുകാരെ ഡിസിസി ഓഫീസില്‍ നിന്ന് ഇറക്കിവിട്ടത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബഫര്‍ സോണ്‍ വേണമെന്ന് തീരുമാനിച്ചത് ‘ മുകളില്‍ നിന്ന് നിര്‍ദ്ദേശം ഉള്ളത് കൊണ്ടാണ് മാര്‍ച്ച് നടക്കും എന്നറിഞ്ഞിട്ടും പോലീസ് തടയാതിരുന്നത്. ദേശീയ സംസ്ഥാന തലത്തില്‍ ഉണ്ടായ പ്രതിഷേധവും പ്രതിരോധവും കണ്ടാണ് സിപിഎം പിന്നീട് ആക്രമണത്തെ അപലപിച്ചതെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ ഗാന്ധിജിയുടെ ചിത്രം എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് ശേഷമാണ് എംപി ഓഫീസില്‍ എത്തിയതെന്ന് ആരോപണം ഉയരുന്നുണ്ടെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ പ്രകോപിതനായി.
അക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 എസ്എഫ്‌ഐക്കാരെ ഇന്ന് റിമാന്‍ഡ് ചെയ്തു. കല്‍പറ്റ മുന്‍സിഫ് കോടതി ഇവരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.


