ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും.19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് നാളെ (വ്യാഴാഴ്ച) വിധിയെഴുതുക. തെക്കന്‍ ഗുജറാത്തിലെയും കച്ഛ്-സൗരാഷ്ട്ര മേഖലയിലെയും ജനങ്ങളാണ് ആദ്യ ദിനം ബൂത്തിൽ എത്തുന്നത്. തൂക്കുപാലദുരന്തം നടന്ന മോര്‍ബിയും ഒന്നാംഘട്ടത്തിലാണ് വിധിയെഴുതുന്നത്.
ഗുജറാത്ത് നിയമസഭയിലേക്ക് ഇതുവരെ നടന്ന പോരാട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ശക്തി കൂടി രംഗത്ത് വന്നു. ബി.ജെ.പിയും കോണ്‍ഗ്രസും പങ്കിട്ട രാഷ്ട്രീയം മാറി. ആം ആദ്മി പാര്‍ട്ടി. എ.എ.പിയുടെ രംഗപ്രവേശത്തോടെ മത്സരം കടുക്കുകയാണ്.
പഞ്ചാബിനു പിന്നാലെ ഗുജറാത്തിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എ.എ.പിക്ക് സാധിക്കുമോ. ആകെയുള്ള 182 മണ്ഡലങ്ങളില്‍ 181 ഇടത്തും എ.എ.പിക്ക് സ്ഥാനാര്‍ഥികളുണ്ട്. ഈ സാഹചര്യത്തിൽ അതിശക്തമായ പ്രചാരണമായിരുന്നു ബി.ജെ.പി. സംസ്ഥാനത്ത് നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് ഗുജറാത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചരണത്തിനെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളി തങ്ങളാണെന്നാണ് എ.എ.പി അവകാശം. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്ത് പ്രചാരണത്തില്‍ സജീവമായിരുന്നു. പുറമേ വലിയ ബഹളങ്ങളൊന്നുമില്ലാതെ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്ന തന്ത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഭാരത് ജോഡോ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഹുല്‍ സംസ്ഥാനത്ത് എത്തിയിട്ടുമില്ല.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.


