ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തില്‍ കണ്ടെത്തിയതായി അവകാശപ്പെട്ട ‘ശിവലിംഗ’ രൂപത്തിൻ്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി തള്ളി. കേസ് പരിഗണിച്ച വാരാണസി ജില്ലാകോടതിയാണ് ഹര്‍ജിക്കാരായ ഒരു വിഭാഗം ഹിന്ദു പ്രവർത്തകരുടെ ആവശ്യം തള്ളിയത്.
കാര്‍ബണ്‍ ഡേറ്റിങ് പോലുള്ള ഏത് പരിശോധനയും പള്ളിക്ക് ഉള്‍ഭാഗം സീല്‍ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്ന് കോടതി പറഞ്ഞു.
കേസില്‍ ഹര്‍ജിക്കാരുടെയും മസ്ജിദ് കമ്മിറ്റിയുടെയും വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പള്ളിസമുച്ചയത്തില്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്താനാവില്ലെന്നും അത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നുമാണ് മസ്ജിദ് കമ്മിറ്റി അന്തിമമായി വാദിച്ചത്. തുടര്‍ന്നാണ് ജില്ലാ ജഡ്ജി എ.കെ വിശേഷ് ഹര്‍ജി തള്ളിയത്.
വാരാണസിയില്‍ കാശിവിശ്വനാഥക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന് തുടർച്ചയായാണ് വിവാദമായ കേസ്. പള്ളിക്കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് സര്‍വേ നടത്തിയ അഭിഭാഷകസംഘം നേരത്തേ അവകാശപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ശിവലിംഗത്തില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നും കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നും ഒരു വിഭാഗംഹിന്ദു പ്രവർത്തകർ കോടതിയില്‍ ഹര്‍ജി നല്കി.
മസ്ജിദ് സമുച്ചയത്തിലെ പടിഞ്ഞാറെ മതിലിനടുത്തുള്ള വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ചതാണ് തര്‍ക്കത്തിലെ പ്രധാന ഹര്‍ജി. ഈ ഹര്‍ജി ആദ്യം പരിഗണിച്ച വാരാണസി സിവില്‍ കോടതിയാണ് കഴിഞ്ഞ മേയ് 16-ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അഭിഭാഷകകമ്മിഷനെ നിയോഗിച്ചത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസ് സിവില്‍ കോടതിയില്‍നിന്ന് ജില്ലാകോടതിയിലേക്കു മാറ്റിയത്.
ഗ്യാൻവാപി വിവാദം
ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ അവകാശം തേടി ഹർജി നൽകിയ ഹിന്ദു സ്ത്രീകളാണ് കാർബൺ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹർജി നൽകിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. ഇതിനെതിരെ മറുവിഭാഗം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയില്‍ എത്തിയ ഹർജി സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച് മുതിര്‍ന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും പള്ളിക്കുള്ളില്‍ ദേവതകളുടെ വിഗ്രഹങ്ങള്‍ ഉണ്ടെന്നുമുള്ള വാദങ്ങളാണ് ഹർജി നല്കിയവർ മുന്നോട്ട് വയ്ക്കുന്നത്. നിസ്ക്കാരത്തിന് മുൻപ് വിശ്വാസികള്‍ ദേഹശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം ഉണ്ടെന്ന വാദവും ഉയർന്നു. ഹർജി ആദ്യം പരിഗണിച്ച സിവിൽ കോടതി വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ 1991 ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹജികൾ നിലനില്‍ക്കുമോ എന്ന വിഷയം ജില്ലാ കോടതി ആദ്യം പരിഗണിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്.


