കളമശ്ശേരിയിൽ 400 കിലോ ചീഞ്ഞ കോഴി ഇറച്ചി പിടികൂടിയ കേസിൽ പറ്റുകാരുടെ ലിസ്റ്റ് പുറത്തായി. ഇറച്ചി വില്പന ശാലയിൽ പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.
കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. ചില ഹോട്ടലുകളുടെ പേരു വിവരങ്ങൾ മറച്ചു വെച്ചതായി യുവജന രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു.
ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെയാണ് ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടത്. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടിക അപൂർണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പട്ടിക വാർത്തയിൽ കാണിച്ചു.
ഇന്നലെ എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. എന്നാൽ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. ഇത് ഹോട്ടലുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നു. ഹോട്ടലുകളുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാറും, ഡിവൈഎഫ്ഐയും വലിയ പ്രതിഷേധം ആരംഭിച്ചു.എന്നാൽ അപ്പോഴും പേരുകൾ പുറത്തുവിടാൻ ഇപ്പോൾ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നഗരസഭ. ഈ കടകളിലേക്ക് പഴകിയ ഇറച്ചി നൽകിയോ എന്ന സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും നിലവിൽ ബില്ലുകൾ മാത്രമാണ് കണ്ടെത്തിയതെന്നുമായിരുന്നു നഗരസഭാ നിലപാട്.


