ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസിൽ അന്വേഷണവുമായി വീണ്ടും സി ബി ഐ സംഘം എത്തി. സിബിഐ വീണ്ടും തൻ്റെ ഓഫീസിൽ റെയ്ഡ് ചെയ്യുകയായിരുന്നു എന്ന് സിസോദിയ വ്യക്തമാക്കി. എന്നാൽ രേഖകൾ തേടി എത്തിയതു മാത്രമാണെന്ന് സി ബി ഐ അവകാശപ്പെട്ടു.
സിബിഐ ഓഫീസ് റെയ്ഡ് നടത്തിയെന്നും ഒന്നും കണ്ടെത്താനായില്ലെന്നും സിസോദിയ ട്വീറ്റ് ചെയ്തതു. “എനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. ഞാൻ തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നും കണ്ടെത്തില്ല”. സിസോദിയ ട്വീറ്റ് ചെയ്തു. ഇന്ന് വീണ്ടും സിബിഐ തന്റെ ഓഫീസിൽ എത്തിയിരിക്കുന്നു. അവർക്ക് സ്വാഗതം, അവർ തന്റെ വീട് റെയ്ഡ് ചെയ്തു, തന്റെ ഓഫീസ് റെയ്ഡ് ചെയ്തു, തന്റെ ലോക്കർ പരിശോധിച്ചു, തന്റെ ഗ്രാമത്തിൽ പോലും തിരച്ചിൽ നടത്തി എന്നിട്ടും ഒന്നും കണ്ടെത്താനാവാതെ വന്നിരിക്കയാണെന്നാണ് ട്വീററി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.
രേഖകൾ ശേഖരിക്കാനാണ് ഉദ്യോഗസ്ഥ സംഘം സിസോദിയയുടെ ഓഫീസിലെത്തിയതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. “മനീഷ് സിസോദിയയുടെ സ്ഥലങ്ങളിൽ സിബിഐ തിരച്ചിലോ റെയ്ഡുകളോ നടത്തുന്നില്ല എന്നു വിശദീകരിച്ചു. സിആർപിസി നോട്ടീസിന്റെ 91-ാം വകുപ്പ് പ്രകാരം രേഖകൾ സമർപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി ഒരു സിബിഐ സംഘം സിസോദിയയുടെ ഓഫീസ് സന്ദർശിച്ചു”. എന്നിങ്ങനെയാണ് വിശദീകരണം.
സിബിഐ ഉദ്യോഗസ്ഥരുടെ വരവിനെത്തുടർന്ന് സിസോദിയയുടെ ദില്ലി വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ദില്ലി എക്സൈസ് നയവുമായി ബന്ധപ്പെട്ട് സിസോദിയയുടെ ഓഫീസിലും വീട്ടിലും മറ്റും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാർട്ടിയുടെ ആരോപണം നിലനിൽക്കയാണ്. ഇപ്പോൾ അഞ്ച് മാസത്തിന് ശേഷമാണ് സി ബി ഐയുടെ പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. അന്ന് 12 മണിക്കൂറിലേറെയാണ് റെയ്ഡ് നീണ്ടുനിന്നത്.


