കൊച്ചിയിൽ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 400 കിലോ പഴകിയ ഇറച്ചിയും 150 കിലോ പഴകിയ എണ്ണയും പിടികൂടി. കളമശ്ശേരി എച്ച്എംടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തിരുന്ന ഇറച്ചിയാണ് ഇതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പറഞ്ഞു. ഫ്രീസറിനകത്താണ് ദുർഗന്ധം വമിക്കുന്ന ഇറച്ചി സൂക്ഷിച്ചിരുന്നത്.
കളമശ്ശേരി ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മാസങ്ങൾ പഴക്കമുള്ളതാണ് ഇതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
തമിഴ്നാട്ടിൽനിന്നാണ് ഇറച്ചി എത്തിച്ചതെന്നാണ് കണ്ടെത്തൽ. അവിടെയുള്ള കോഴിഫാമുകളിൽനിന്നുള്ള ചത്ത കോഴികളെ ശേഖരിച്ച് ഇറച്ചിയാക്കി രഹസ്യമായി ഇവിടേക്ക് എത്തിച്ചതായാണ് കരുതുന്നത്. പാലക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകക്കെടുത്ത് ഇറച്ചി കച്ചവടം നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണ്.


