തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാൻ എത്തിയ ബി.ജെ.പി ഓപ്പറേഷന് താമര ടീം പിടിയിൽ. ഹൈദരാബാദിലെ അസീസ് നഗറിലുള്ള ഫാംഹൗസില്‍ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി.ആര്.എസ് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനുള്ള ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു ഇവർ. സർക്കാരിനെ അട്ടിമറിക്കാൻ കൂടെ നിന്നാൽ വൻ തുകയും സ്ഥാനമാനങ്ങളും ഉറപ്പു നൽകി. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടിവി റിപ്പോർട്ട് ചെയ്തു.
വാഗ്ദാനത്തിൽ വീഴാതെ ടി.ആര്.എസ് എം.എല്‍.എ തന്നെ നല്കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഫാംഹൗസിലെത്തിയത്. പ്രധാന നേതാവിന് 100 കോടി രൂപയാണ് ഇവർ വാഗ്ദാനം ചെയ്തത്. കൂറുമാറുമ്പോൾ കൂടെ കൂട്ടുന്ന ഓരോ എം.എല്‍.എമാര്‍ക്കും 50 കോടി രൂപയും നൽകും എന്നായിരുന്നു വാഗ്ദാനമെന്ന് പോലീസിനെ വിവരമറിയിച്ച ടി.ആര്.എസ് എം.എല്‍.എ വ്യക്തമാക്കി.
ഹരിയാന ഫരീദാബാദിലെ പുരോഹിതനായ രാംചന്ദ്രഭാരതിയെന്ന സതീശ് ശര്‍മ, തിരുപ്പതിയിലെ ഡി.സിംഹയാജി, വ്യാപാരിയായ നന്ദകുമാര്‍ ഇവരാണ് പിടിയിലായത്. വ്യാജ പേരിലാണ് ഇവര്‍ ഹൈദരാബാദില്‍ എത്തിയത്. ഇവര്‍ ബി.ജെ.പി ഏജന്റുമാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പരിശോധനയ്ക്കിടെ 15 കോടി രൂപ പിടിച്ചെടുത്തതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞു. കാശ് മാത്രമല്ല പ്രമുഖ സ്ഥാനങ്ങളും സർക്കാർ കരാറുകളും വാഗ്ദാനംചെയ്തു.
വിവരം പുറത്തായതോടെ മുനുഗോഡ് ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടത്തുന്ന നാടകമാണ് ഇതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.


